ഏഴ് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: ട്രെയിനിൽ കടത്തിയ 7.800 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. ധൻബാദ് ആലപ്പുഴ എക്‌സ്‌പ്രസിൽ വിശാഖപട്ടണത്തു നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇടുക്കി തൊടുപുഴ സ്വദേശി രഞ്ജീഷ് (34), എറണാകുളം പൈങ്ങാട്ടൂർ സ്വദേശി വിമൽ രഘു (24) എന്നിവരെ പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സംഘവും ആർ.പി.എഫ് ക്രൈം ഇന്റലിജൻസും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റു ചെയ്തത്. ആലുവ, എറണാകുളം ഭാഗങ്ങളിലെ സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വില്പന നടത്താനായി കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരും. ആർ.പി.എഫ് ഡയറക്ടർ ജനറലിന്റെ പ്രത്യേക നിർദേശ പ്രകാരമുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളിൽ 50 കിലോ കഞ്ചാവ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയതായി ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ് പറഞ്ഞു. എക്‌സൈസ് സി.ഐ പി.കെ.സതീഷ്, ആർ.പി.എഫ് സി.ഐ എൻ.കേശവദാസ്, എസ്.ഐ അജിത് അശോക്, എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.നാരായണൻ, എസ്.സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.