ലഹരി മുക്തി കേന്ദ്രം ലക്ഷ്യമാക്കി ലഹരി വിൽപ്പന; ഒരാൾ പിടിയിൽ

Monday 27 June 2022 12:12 AM IST

കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ലഹരി മുക്തി കേന്ദ്രമായ ഒ.എസ്.ടി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുകയായിരുന്നയാൾ പിടിയിൽ. നടക്കാവ് പണിക്കർ റോഡ് സെയ്തലവി (54) ആണ് നടക്കാവ് പൊലീസിന്റെയും നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. സ്‌കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഒ.എസ്.ടി പ്രവർത്തിക്കുന്നത്. എന്നാൽ ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തുന്ന രീതിയാണ് മയക്കുമരുന്ന് മാഫിയ ഒ.എസ്.ടി കേന്ദ്രീകരിച്ച് നടത്തിവരുന്നത്.

ഒ.എസ്.ടി പരിസരത്തുനിന്ന് നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി ഓർഡർ സ്വീകരിക്കുന്നത്. ഫോൺ വിളികൾ പൊലീസ് നിരീക്ഷിക്കുമെന്ന് അറിയുന്നതിനാൽ നേരിട്ടാണ് ഓർഡറെടുക്കുന്നത്. നേരിട്ടാണ് കഞ്ചാവ് കൈമാറുന്നതും. സമയവും സ്ഥലവും അറിയിക്കും. ഡൻസാഫിന്റെ രഹസ്യ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. നടക്കാവ് സബ് ഇൻസ്‌പെക്ടർ എസ്.ബി കൈലാസ് നാഥ്, ഡൻസാഫ് അസി.എസ്‌.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.