സ്വ‌പ്‌നയുടെ ശ‌ബ്‌ദരേഖയിൽ ഉണ്ടായിരുന്നത് പഞ്ചാര വർത്തമാനം, ഷാജ്‌  കിരൺ ഞങ്ങളുടെ  ദല്ലാളല്ല; ചെന്നിത്തലയും സതീശനും കുമ്മനവും ഷാ‌ജ് കിരണിനൊപ്പം നിൽക്കുന്ന ചിത്രം കാണിച്ച് വി ജോയ്

Tuesday 28 June 2022 2:09 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിൻമേലുള്ള ചർച്ച തുടങ്ങി. ഷാഫി പറമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷാജ് കിരണുമായുള്ള ബന്ധം സർക്കാ‌ർ വെളിപ്പെടുത്തണമെന്ന് ഷാഫി ആവശ്യപ്പെട്ടു.

അടിയന്തരപ്രമേയത്തിൻമേലുള്ള മറുപടി ഭരണപക്ഷ എം.എൽ.എ വി ജോയ് നൽകി. വലതുപക്ഷത്തിന് അസഹിഷ്‌ണുതയാണെന്നും ഇടതുപക്ഷത്തിന്റെ നാഥനെ കളങ്കപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. രമേശ് ചെന്നിത്തലയും ഷാജ്‌ കിരണുമൊത്തുള്ള ചിത്രവും വി ജോയ് സഭയിൽ കാണിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ഷാജ് കിരണുമായി നിൽക്കുന്ന ചിത്രങ്ങളും എം.എൽ.എ പ്രദർശിപ്പിച്ചു.

'ഞങ്ങളുടെ ആരുടെയും സുഹൃത്തല്ല ഷാജ്‌ കിരൺ. ഞങ്ങളുടെ ആരുടെയും ദല്ലാളുമല്ല. സ്വപ്ന പുറത്തുവിട്ട ഒന്നര മണിക്കൂറുള്ള ശബ്‌ദരേഖയിൽ ഉണ്ടായിരുന്നത് പഞ്ചാര വർത്തമാനമായിരുന്നു. രണ്ട് തട്ടിപ്പുകാർ തമ്മിലുള്ള പയ്യാരം പറച്ചിൽ ആയത് കൊണ്ട് അത് ശ്രദ്ധ നേടി. ഇവർ തമ്മിൽ അടുപ്പമില്ലായിരുന്നെങ്കിൽ കുട്ടികളില്ലാതിരുന്ന ഷാജിനും ഭാര്യയ്ക്കും ഗർഭപാത്രം കൊടുക്കാൻ തയാറാകുമായിരുന്നോ? സ്വർണക്കടത്തിലെ രണ്ടാം എപ്പിസോഡിന് പിന്നിൽ കോൺഗ്രസ് - ബി.ജെ.പി - പി.സി ജോർജ് സംഘമാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിന് മുന്നെ ഈ എപ്പിസോഡ് ഇറക്കാനിരുന്നതാണ്. എന്നാൽ ഇതിനവർക്ക് സാധിച്ചില്ല'- എം.എൽ.എ പറഞ്ഞു.

ഷാഫി പറമ്പിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചത് അല്പനേരം ബഹളത്തിനിടയാക്കിയിരുന്നു. രഹസ്യമൊഴി സഭയിൽ പരാമർശിക്കരുതെന്ന് രാജീവ് പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്.

Advertisement
Advertisement