ഫ്രീക്കൻമാർക്ക് മുട്ടൻ പണികൊടുത്ത് ഹെഡ്‌മാസ്‌റ്റർ; കുട്ടികളുടെ നീട്ടിവളർത്തിയ മുടിയെല്ലാം ബാർബറെ വരുത്തി വെട്ടി
ചെന്നൈ: പുത്തൻഫാഷനിൽ നീട്ടിവളർത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയുമായി സ്‌കൂളിലെത്തിയ കുട്ടികൾക്കെല്ലാം ഇന്നലെ വളരെ വിഷമത്തോടെയേ വീട്ടിൽ പോകാനായുളളു. തമിഴ്‌നാട്ടിലെ തിരുവളളൂർ ജില്ലയിൽ ഗുമ്മിഡിപൂണ്ടി സർക്കാർ സ്‌കൂളിലാണ് കഴിഞ്ഞദിവസം ഇങ്ങനെയൊരു സംഭവമുണ്ടായത്.
ഇടവേളയ്‌ക്ക് ശേഷം വീണ്ടും സ്‌കൂൾ ആരംഭിച്ചതോടെ പഠിക്കാനെത്തിയ കുട്ടികളുടെ തലയിലെ പരീക്ഷണങ്ങൾ ഹെഡ്‌മാസ്‌റ്റർ അയ്യപ്പന് ഒട്ടും ഇഷ്‌ടമായില്ല. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഓരോ ക്ളാസിലും കയറിയിറങ്ങി ഇങ്ങനെ ഫാഷൻ തലമുടിയിൽ നടത്തിയ നൂറോളം കുട്ടികളെ ഹെഡ്‌മാസ്‌റ്റർ പിടികൂടി. ശേഷം ഇവരുടെ മുടി വെട്ടാൻ പോകുകയാണെന്ന് വീട്ടിൽ വിളിച്ചറിയിച്ചു. പിന്നെ ബാർബർമാരെ വിളിച്ചുവരുത്തി കുട്ടികളുടെ മുടിയെല്ലാം വെട്ടിയൊതുക്കി. പഠിക്കാൻ വരുന്ന കുട്ടികൾ വലിയ പരിഷ്‌കാരമൊന്നും തലയിൽ കാണിക്കേണ്ട പഠിച്ചാൽ മതിയെന്നാണ് പ്രധാന അദ്ധ്യാപകൻ നിലപാടെടുത്തത്.