42 കേസുകൾ രജിസ്റ്റർ ചെയ്തു.
Tuesday 05 July 2022 12:00 AM IST
കോട്ടയം. രണ്ടാഴ്ചത്തെ ഓപ്പറേഷൻ റേസ് പരിശോധനയിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തു. പദ്ധതി ഇന്ന് സമാപിക്കും. മോട്ടോർ റേസ് നടത്തി യുവാക്കൾ മരണമടയുന്നത് വർദ്ധിച്ചതിനെ തുടർന്നായിരുന്നു നടപടി. എൻഫോഴ്‌സമെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ആറ് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയുമാണ് നടപടി. ജില്ലയിൽ നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തവ, സൈലൻസർ ആൾട്ടറേഷൻ തുടങ്ങിയവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിഴ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് പറഞ്ഞു.