നാട്ടുകൂട്ടം ശിക്ഷ വിധിച്ചു: അസാമിൽ യുവാവിനെ ജീവനോടെ തീവച്ച് കൊന്നു

Sunday 10 July 2022 10:28 PM IST

ദിസ്‌പൂർ: അസാമിലെ നഗാവ് ജില്ലയിൽ ബോർലാലുംഗ് മേഖലയിൽ നാട്ടുകൂട്ടത്തിന്റെ വിചാരണയ്‌ക്കൊടുവിൽ രഞ്ജിത് ബോർദലോയി എന്ന യുവാവിനെ ജനക്കൂട്ടം മർദ്ദിച്ചവശനാക്കി തീകൊളുത്തി കൊലപ്പെടുത്തി.
സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തിൽ യുവാവിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് നാട്ടുകൂട്ടം വിചാരണ നടത്തി മരണശിക്ഷ വിധിച്ചത്. സബിത പട്ടോർ എന്ന നവവധുവിന്റെ മരണത്തിൽ രഞ്ജിത്തിന് പങ്കുണ്ടെന്നും ദുർമന്ത്രവാദത്തിനായി യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയെന്നും നാട്ടുകൂട്ടം വ്യക്തമാക്കി.
ജീവനോടെ കത്തിച്ച ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം. ദാസ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുത്തു. 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement