മൃഗവേട്ട തുടരുന്നു നരനായാട്ടും

Thursday 14 July 2022 12:00 AM IST

വനപാലകരുടെ കണ്ണുവെട്ടിച്ചു ഇടുക്കി ജില്ലയിൽ മൃഗവേട്ട തുടരുകയാണ്. തോട്ടം മേഖലയോടു ചേർന്നു കിടക്കുന്ന വനപ്രദേശങ്ങളിലും അതിർത്തി വനമേഖലകളിലുമാണു നായാട്ടുസംഘം സജീവമായിരിക്കുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, കേഴ, മുള്ളൻ, മുയൽ തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ മാംസത്തിനായും തോലിനായും കൊന്നുതള്ളുന്നത്. പെരുമ്പാമ്പ്, വെരുക് എന്നിവയെയും വേട്ടയാടുന്നുണ്ട്. കാട്ടുപന്നി പോലുള്ള മൃഗങ്ങളെ കൃഷിയിടങ്ങളോടു ചേർന്നുള്ള മേഖലകളിൽ നിന്നാണ് പിടികൂടുന്നത്. കേഴ, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ മൃഗങ്ങൾക്കായി നായാട്ടുസംഘം കാട്ടിലേക്ക് പോവുകയാണ് പതിവ്.

കാട്ടുമൃഗങ്ങളെ കൊല്ലാനാണ് തോക്കുകൾ കൈവശം വയ്ക്കുന്നതെങ്കിലും വെടിയുണ്ടകൾ മനുഷ്യരക്തത്തിൽ കുതിർന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അഞ്ച് പേരാണ് നായാട്ടിനിടെ വെടിയേറ്റു മരിച്ചത്. വണ്ടിപ്പെരിയാർ, തട്ടേക്കാട്, ശാന്തൻപാറ, സേനാപതി സ്വദേശികളാണ് മുമ്പ് നായാട്ടിനിടെ കൊല്ലപ്പെട്ടത്. കഴിഞ്ഞ 27ന് മൂന്നാർ പോതമേടിന് സമീപം നായാട്ട് സംഘത്തോടൊപ്പം മൃഗവേട്ടയ്ക്കു പോയ ആദിവാസി യുവാവ് വെടിയേറ്റു മരിച്ചിരുന്നു. ഇരുപതേക്കർകുടി സ്വദേശി മഹേന്ദ്രനാണ് (24) മരിച്ചത്. ഈ വർഷം ജില്ലയിൽ നാടൻതോക്ക് കൊണ്ടുള്ള വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ ആളാണ് മഹേന്ദ്രൻ. ബസ് ജീവനക്കാരനായ കീരിത്തോട് സ്വദേശി സനൽ സാബു (36) മാർച്ച് 26ന് മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് വെടിയേറ്റു മരിച്ചിരുന്നു. ഈ വർഷം എയർഗൺ കൊണ്ടുള്ള വെടിയേറ്റ് ജില്ലയിൽ രണ്ടുപേർക്കാണ് ഗുരുതര പരിക്കേറ്റത്.

വെടിയിറച്ചിക്ക് വൻ ഡിമാൻഡ്

കാട്ടുമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാരേറെയാണ്. വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചി മലയോര പ്രദേശങ്ങളിലെ സമാന്തര ബാറുകളിലേക്ക് രഹസ്യമായി വിൽപന നടത്തുന്നതായും സൂചനയുണ്ട്. വൻ തുകയാണ് ഇവർ ഇറച്ചിക്ക് ഈടാക്കുന്നത്. പോത്തിറച്ചിക്കും പന്നിയിറച്ചിക്കും ഇടയിൽ ഒളിപ്പിച്ചാണ് മാംസം കടത്തൽ. കേടാവാതിരിക്കാൻ ഉപ്പു ചേർത്ത് വട്ടയിലയിൽ പൊതിയും. വലിയ അളവിൽ ഇറച്ചി സൂക്ഷിക്കാതിരിക്കാൻ സംഘം പ്രത്യേകം ശ്രദ്ധിക്കും. പലരുടെ പക്കലായി ചെറുപൊതികളായാണ് കടത്തുക. ഒരു കിലോ കാട്ടുപോത്തിന്റെ ഇറച്ചിയ്‌ക്ക് തൊടുപുഴ മേഖലയിലെത്തുമ്പോൾ 2400 രൂപവരെ വിലവരും. നായാട്ടു സംഘങ്ങൾക്ക് ചില പൊലീസുകാരും വനപാലകരും ഒത്താശ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ദേവികുളത്ത് 800 കിലോയോളം തൂക്കമുള്ള കാട്ടുപോത്തിനെ പൊലീസുകാരടക്കമുള്ള സംഘം വെടിവച്ചുകൊന്ന സംഭവം ഏറെ വിവാദമായിരുന്നു.

ഇരകൾ ആദിവാസികൾ

കാടിനെ അറിയുന്ന ആദിവാസി യുവാക്കളുമായാണ് നായാട്ടുകാർ കാടുകയറുന്നത്. ആദിവാസി വിഭാഗങ്ങളിലെ ഭൂരിഭാഗവും കാട്ടിറച്ചി ഭക്ഷിക്കാത്തവരാണ്. എന്നാൽ നാട്ടുകാരായ നായാട്ടുകാർ പണവും മദ്യവും വാഗ്ദാനം ചെയ്താണ് ഇവരെ കാട്ടിൽ കൊണ്ടുപോകുന്നത്. കാട്ടിലെ മൃഗങ്ങളുടെ ചലനം അറിയാനും വെളിച്ചമില്ലാതെ കാട്ടിലൂടെയുള്ള യാത്രയ്ക്കും ഭാരമുള്ള വസ്തുക്കൾ ചുമക്കാനും കാടിനുള്ളിലെ കശാപ്പിനുമെല്ലാം ആദിവാസി യുവാക്കളെ ഉപയോഗിക്കും. ഊരിൽ അറിഞ്ഞാൽ വലിയ ശിക്ഷാ നടപടികളുണ്ടാവുമെങ്കിലും മദ്യവും പണവും മോഹിച്ചാണ് യുവാക്കൾ നായാട്ടിന് തയ്യാറാകുന്നത്. നായാട്ടിന് പോകാൻ മാത്രം ആദിവാസി യുവാക്കളെ തോട്ടത്തിൽ പണിക്ക് നിറുത്തിയിട്ടുള്ള വലിയ തോട്ടം ഉടമകൾ ജില്ലയിലുണ്ട്. സംരക്ഷിതവനത്തിൽ നായാട്ടിനായി പ്രവേശിച്ചാൽ ഒന്നുമുതൽ അഞ്ചുവർഷം വരെ തടവും 1000 മുതൽ 5000 രൂപ വരെ പിഴയും ലഭിക്കും. കേസിന്റെ തീവ്രതയനുസരിച്ച് കോടതിക്ക് മറ്റ് ശിക്ഷകളും നൽകാവുന്നതാണ്. നാടൻ തോക്ക് കൈവശം വച്ചാൽ ആയുധ നിയമപ്രകാരം പൊലീസാണ് കേസെടുക്കേണ്ടത്. പക്ഷേ റെവന്യൂ, സ്വകാര്യ ഭൂമിയിലോ വനത്തിലോ വന്യമൃഗങ്ങളെ വേട്ടയാടുക, ഭയപ്പെടുത്തുക, മുറിവേൽപിക്കുക തുടങ്ങിയ കൃത്യങ്ങൾ ചെയ്യുകയോ അവയുടെ ശരീരഭാഗങ്ങൾ കൈവശം സൂക്ഷിക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പിന് കേസെടുക്കാൻ നിയമമുണ്ട്.

തോക്കെടുത്തോ പക്ഷേ...

ഹൈറേഞ്ചിലെ തോക്കുനിർമാണത്തിന്റെ ചുരുളഴിച്ചെടുക്കുക ഏറെ പ്രയാസം. കുടിയേറ്റകാലത്തോളം പഴക്കമുള്ള നാടൻതോക്കുകൾ പലരുടെയും കൈവശം ഇപ്പോഴുമുണ്ടത്രേ. ഒരുകാലത്ത് വന്യമൃഗങ്ങളിൽ നിന്നു വീടും കൃഷിയിടവും സംരക്ഷിക്കാൻ തോക്കുകൾ വേണ്ടിയിരുന്നുവെന്ന ന്യായം പറഞ്ഞാണ് തോക്കുവാങ്ങി സൂക്ഷിച്ചത്.

പിന്നീട് നായാട്ടിനുവേണ്ടി മാത്രമായി തോക്കുവാങ്ങൽ. തോക്ക് നിർമ്മിക്കുന്നവരുടെ കഥകൾക്കും കുടിയേറ്റകാലത്തോളം പഴക്കമുണ്ട്. തോക്കുനിർമാണത്തിൽ കഴിവു തെളിയിച്ച പലരും പിന്നീട് ഇതു നിറുത്തി. ഏതാനും തോക്കുനിർമാതാക്കൾ മാത്രമാണ് ഇപ്പോൾ ഹൈറേഞ്ചിലുള്ളത്. നായാട്ടിനിടെ പിടിയിലാകുന്നവരുടെ പക്കൽനിന്നു നാടൻതോക്കുകൾ പിടികൂടാറുണ്ടെങ്കിലും ഉറവിടം വ്യക്തമാകാറില്ല. അഞ്ചുവർഷത്തിനിടെ ഒരു ഡസനിലധികം നാടൻതോക്കുകളാണ് പൊലീസും വനംവകുപ്പും എക്‌സൈസും ജില്ലയിൽനിന്ന് കണ്ടെത്തിയത്. തോട്ടക്കുഴൽ, ഇരട്ടക്കുഴൽ, റിവോൾവർ തോക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിടിയിലായ പ്രതികൾ എല്ലാവരും വനമേഖലയോടു ചേർന്ന് താമസിക്കുന്നവരാണ്.

തോക്കുകൾ നിർമ്മിച്ചു നൽകിയവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കാറില്ല. വർഷങ്ങൾ പഴക്കമുള്ള തോക്കുകളാണ് ഇതിൽ കൂടുതലും എന്നതാണ് കാരണം. രഹസ്യമായാണ് ജില്ലയിൽ നാടൻ തോക്കുകളുടെ വിൽപനയും ഉപയോഗവും. എന്നാൽ, ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണുകൾ നാട്ടിൽ സർവസാധാരണമാണ്. ലോക്ഡൗൺ കാലത്ത് ജില്ലയിൽ വ്യാജമദ്യം തപ്പിയിറങ്ങിയ എക്‌സൈസിന് വാറ്റുകേന്ദ്രങ്ങളിൽ നിന്ന് നാടൻതോക്കും വെടിയുണ്ടകളും ലഭിക്കുന്നത് പതിവായിരുന്നു. തോക്ക് നിർമ്മിക്കുന്ന രണ്ട് പേർ മാത്രമാണ് ഏതാനും വർഷത്തിനിടെ ജില്ലയിൽ പൊലീസിന്റെ പിടിയിലായത്. 10,000 മുതൽ 25,000 രൂപ വരെയാണ് നാടൻ തോക്കുകൾക്ക് വില ഈടാക്കുന്നത്. നായാട്ടിനു വേണ്ടിയാണ് പലരും തോക്കുകൾ വാങ്ങുന്നത്. ലഹരി മാഫിയകളിൽ ഉൾപ്പെട്ടവരാണ് റിവോൾവറിന്റെ ആവശ്യക്കാർ. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ തോക്ക് ലൈസൻസുള്ളത് 689 പേർക്കാണ്. ഉടുമ്പൻചോല, ഇടുക്കി, ദേവികുളം, പീരുമേട് താലൂക്കുകളിലായാണ് ഇത്രയും ലൈസൻസുകൾ. എന്നാൽ ജില്ലയിൽ മുന്നൂറോളം പേർക്ക് കള്ളത്തോക്കുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണക്ക്. ഒരു ലൈസൻസിൽ രണ്ടിലധികം തോക്കുകൾ കൈവശം വയ്ക്കുന്നവരും ജില്ലയിലുണ്ട്. വൻകിട തോട്ടം ഉടമകൾക്കാണ് തോക്ക് ലൈസൻസ് അധികവുമുള്ളത്. തോക്കുനിർമാണവും വ്യാപാരവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ ഒരുകാലത്തു നടന്നിരുന്നതു ലക്ഷങ്ങളുടെ ഇടപാടുകളാണ്. രണ്ടുതരം നാടൻതോക്കുകളാണു നിലവിലുള്ളത്. വെടിയുണ്ടയ്ക്കു പകരം കുന്നിക്കുരുവോളം വലിപ്പമുള്ള ഈയത്തിന്റെ ഉരുളൻമണികൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന തോക്കുകളും തോട്ട ഉപയോഗിച്ചു വെടിവയ്ക്കുന്ന തോട്ടക്കുഴലുകളും. ദേവികുളം, ബൈസൺവാലി, രാജാക്കാട് മേഖലകളിൽ തോക്കുണ്ടാക്കുന്നവർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നാണു കള്ളത്തോക്കുകൾ എത്തുന്നത്‌.

Advertisement
Advertisement