'എം എം മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന് വെള‌ളമൊഴിക്കുന്നത് പോലെ'; രമയ്‌ക്കെതിരായ പ്രസ്‌താവന നിലവാരം കുറഞ്ഞതായിപ്പോയെന്ന് കെ സുരേന്ദ്രൻ

Friday 15 July 2022 3:17 PM IST

കൊച്ചി: കെ കെ രമയ്‌ക്കെതിരെ നിയമസഭയിൽ എം.എം മണി നടത്തിയ പ്രസ്‌താവന നിലവാരം കുറഞ്ഞതായിപ്പോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാലിന്യജൽപനങ്ങളാണ് എം.എം മണി ദിവസവും നടത്തുന്നത്. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന് വെള‌ളമൊഴിക്കുന്നത് പോലെയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. അരുതാത്ത പരാമർശമാണ് എം.എം മണി നടത്തിയത്. ഇത് അനീതിയാണെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

തെറ്റുചെയ്‌താൽ മാപ്പ് പറയാൻ മനസാക്ഷിയില്ലാത്ത ആളുകളിലൊരാളാണ് എം.എം മണി. കെ.കെ രമയ്‌ക്കെതിരെ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പരാമർശത്തിൽ ഖേദമില്ലെന്നാണ് എം.എം മണി ഇന്നും പറഞ്ഞത്. കൊലയാളിയാണെന്ന തരത്തിൽ മുഖ്യമന്ത്രിക്കെതിരെ രമ പ്രതികരിച്ചിട്ടുണ്ടെന്നും അതെന്ത് മര്യാദയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. കെ.കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോൾ ഞങ്ങളാരും പ്രതികരിച്ചില്ലെന്നും മണി പറഞ്ഞു. ഇന്ന് സഭയിൽ എം.എം മണി ഹാജരായിരുന്നില്ല. മണി സഭയിൽ ഹാജരാകാതിരുന്നത് പേടിച്ചിട്ടാണെന്ന് കരുതുന്നതായാണ് കെ.കെ രമ അഭിപ്രായപ്പെട്ടത്. എം.എം മണി സംഭവത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം സഭയിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു.