മങ്കി പോക്സ്: ജില്ലയിൽ രണ്ട് പേർ നിരീക്ഷണത്തിൽ

Saturday 16 July 2022 12:00 AM IST

കോട്ടയം. മങ്കി പോക്സ് സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം ജില്ലയിലെ രണ്ട് പേരെ 21 ദിവസത്തേയ്ക്ക് വീട്ടിൽ നിരീക്ഷണത്തിന് നിർദേശിച്ചു. ഇതുവരെ ഇവർക്ക് രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവർക്ക് ലക്ഷണങ്ങൾ പ്രകടമാക്കിയാൽ സാമ്പിൾ ശേഖരിച്ച് പൂനയിലെ ലാബിലേയ്ക്ക് അയയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രോഗം സംബന്ധിച്ച് ജില്ലയിലെ സാഹചര്യം ഡി.എം.ഒ ഡോ.എൻ.പ്രിയയുടെ നേതൃത്വത്തിൽ വിലയിരുത്തി. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ, ത്വക്ക് രോഗം, സാംക്രമിക രോഗം, ജനറൽ മെഡിസിൻ, മൈക്രോ ബയോളജി മേധാവിമാർ, ഹോമിയോ, ആയുർവേദ ഡി.എം.ഒ.മാർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവി, ജില്ലാ രോഗനിരീക്ഷണ ഓഫീസർ, ഐ.എം.എ. പ്രതിനിധി എന്നിവർ നിലവിലെ സാഹചര്യം ചർച്ച ചെയ്തു.

കൊവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്‌ക് ഉപയോഗം, കൈ കഴുകൽ, അകലം പാലിക്കൽ എന്നിവയിലൂടെ രോഗം പകരുന്നത് തടയാം. കൂടുതൽ രോഗികൾ ഉണ്ടായാലും ലഘുവായ പനിയും ലക്ഷണങ്ങളുമായതിനാൽ വിശ്രമത്തിലൂടെയും പരിചരണത്തിലൂടെയും ഭേദമാകും. കൊവിഡിനായി ഏർപ്പെടുത്തിയ അധിക സൗകര്യങ്ങളും സുരക്ഷാ ഉപാധികളും പരിശീലനവും നിലവിലുള്ളതിനാൽ മങ്കി പോക്സിനെ നേരിടാനും ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തി 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമായാൽ സമ്പർക്കം ഒഴിവാക്കുകയും ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ചെയ്യണം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ആറു മുതൽ 13 ദിവസത്തിനുള്ളിലാണ് സാധാരണ ലക്ഷണങ്ങൾ പ്രകടമാവുക. എന്നാൽ ചിലരിൽ ഇത് 21 ദിവസം വരെയും നീണ്ടുപോകാം. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് മുതൽ രോഗം പൂർണമായി ഭേദമാകുന്നവരെ രോഗിയിൽനിന്ന് അണുക്കൾ പകരാം.

ശ്രദ്ധിക്കാൻ.

പനി, തീവ്രമായ തലവേദന, കഴലവീക്കം,നടുവേദന, പേശീവേദന.

ഒന്നുമുതൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ.

ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കണം.

അടുത്ത സമ്പർക്കം, ലൈംഗിക ബന്ധം എന്നിവയിലൂടെ പകരാം.

ഡി.എം.ഒ ഡോ.എൻ.പ്രിയ പറയുന്നു.

കൃത്യമായ ചികിത്സ ലഭ്യമല്ലെങ്കിലും നിരീക്ഷണത്തിലുള്ളവരിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിശ്രമത്തിലൂടെയും ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സയിലൂടെയും രോഗം ഭേദമാക്കാം.

Advertisement
Advertisement