ഭ്രൂണഹത്യ വേണ്ട, പ്രസവിച്ച് ദത്തു നൽകൂ എന്ന് കോടതി
ന്യൂഡൽഹി: ഭ്രൂണം നശിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഇരുപത്തിയഞ്ചുകാരി നൽകിയ ഹർജിയിൽ പ്രസവിച്ച ശേഷം കുട്ടിയെ ദത്ത് നൽകാൻ നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രവർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.
അവിവാഹിതയായ യുവതിക്ക് ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തിലുണ്ടായ 23 ആഴ്ച വളർച്ചയെത്തിയ ഗർഭം പങ്കാളി ഉപേക്ഷിച്ചതിന്റെ പേരിൽ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്നൻസി ആക്ട് സെക്ഷൻ 3 പ്രകാരം അലസിപ്പിക്കാൻ അവകാശമുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ആ സമയം കോടതിമുറിയിൽ സന്നിഹിതനായിരുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ അഭിപ്രായം തേടി. ഈ ഘട്ടത്തിൽ ഇത് ചെയ്യരുതെന്ന് കപിൽ സിബലും പറഞ്ഞു. വളർച്ചയെത്തിയ ഭ്രൂണം ഇല്ലാതാക്കുന്നത് കൊലപാതകത്തിന് തുല്യമാണ്.
ഒരു കുഞ്ഞിനെ ദത്ത് കിട്ടാൻ നിരവധി പേരാണ് ക്യൂവിലുള്ളത്. യുവതി കുട്ടിയെ വളർത്തണമെന്ന് നിർബ്ബന്ധിക്കുന്നില്ലെന്നും എല്ലാം സർക്കാർ നോക്കുമെന്നും അതിനുള്ള നിർദ്ദേശം നൽകുമെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് ആവശ്യമെങ്കിൽ ആശുപത്രിച്ചെലവിനായി പണം തരാൻ തയ്യാറാണെന്നും പറഞ്ഞു.
യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ സുരക്ഷിതയായി കസ്റ്റഡിയിൽ തുടരുമെന്നും കോടതി വ്യക്തമാക്കി. ഭേദഗതി വരുത്തിയ എം.ടി.പി നിയമമനുസരിച്ച് 24 ആഴ്ച വരെ വളർച്ചയെത്തിയ ഭ്രൂണം രണ്ട് വിദദ്ധ ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷം അലസിപ്പിക്കാൻ അനുമതിയുണ്ട്. യുവതി ഗർഭം ധരിച്ചിട്ട് 23 ആഴ്ചയും നാല് ദിവസവുമായി.