തീരം കൈയേറി തെരുവുനായ്ക്കൾ

Monday 18 July 2022 1:49 AM IST

പൂവാർ: ഒരു ഇടവേളയ്ക്ക് ശേഷം തീരദേശത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. പൂവാർ, കരുംകുളം, കോട്ടുകാൽ പഞ്ചായത്ത് തീരപ്രദേശങ്ങളിലെ പൂവാറിലെ ഗോൾഡൻ ബീച്ച്, ഇ.എം.എസ് കോളനി, വരവിളത്തോപ്പ്, എരിക്കലുവിള, പാമ്പുകാല, കരുംകുളം, ചെമ്പകരാമൻതുറ, അമ്പലത്തുമൂല അടിമലത്തുറ പ്രദേശങ്ങളാണ് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങി നടക്കാൻ നാട്ടുകാർക്ക് ഭയമാണ്. കുട്ടികൾ സ്കൂളിലെത്തുംവരെ പിൻതുടരേണ്ട അവസ്ഥയാണ് രക്ഷകർത്താക്കൾക്ക്. മത്സ്യതൊഴിലാളികൾ കടലിൽ പോകാത്ത നേരങ്ങളിൽ തീരത്ത് വിശ്രമിക്കുന്നതും, രാത്രി കാലങ്ങകിൽ മണൽപരപ്പിൽ ഉറങ്ങുന്നതും പതിവായിരുന്നു. എന്നാൽ അതെല്ലാ ഇപ്പോൾ തെരുവ് നായ്ക്കളെ ഭയന്ന് ഇല്ലാതായിരിക്കുന്നതായി അവർ പറയുന്നു. തെരുവ് നായ്ക്കൾ കാരണം തീരപ്രദേശത്ത് രൂക്ഷമായ പ്രതിസന്ധി ഉടലെടുത്തിട്ടും ഫലപ്രഥമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർക്കാകുന്നില്ല.

കാരണം മാലിന്യനിക്ഷേപവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൻ കുടുംബശ്രീകൾ വഴി നടപ്പാക്കിവന്നിരുന്ന എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ്) പദ്ധതി നിന്നുപോയതും, തീരത്ത് അറവ് മാലിന്യങ്ങൾ കൊണ്ട് തള്ളുന്നതും തീരദേശത്ത് തെരുവ് നായ്ക്കൾ നാൾക്കുനാൾ വർദ്ധിക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. അടുത്ത നാളുകളിൽ ആക്രമണകാരികളായ നായ്ക്കൾ വീട്ടുകാരെയും നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു എന്ന്

മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ പറയുന്നു.

ആക്രണമം പതിവ്

അഞ്ച് വർഷങ്ങൾക്ക് മുൻപ് തീരത്തുവച്ച് ശിലുവമ്മയെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കടിച്ചുകീറി കൊന്നത് പ്രദേശവാസികൾ മറന്നിട്ടില്ല. 2019 ൽ പൂവാറിലെ വരവിളത്തോപ്പ്, എരിക്കലുവിള ഭാഗത്ത് 15 ഓളം പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. പൂവാർ, പുല്ലുവിള ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും നാലും അഞ്ചും പേർക്ക് കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പൂവാറിലെ പാമ്പുകാലയിൽ 25 ഓളം പേരും കരുംകുളത്ത് രണ്ട് ദിവസങ്ങളിലായി 9 പേരുമാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിഥേയമായത്.

Advertisement
Advertisement