മൂന്നാം തവണയും ഡീസൽ കടത്ത് പിടികൂടി

Monday 18 July 2022 12:07 AM IST

തലശ്ശേരി: കേരള പൊലീസ് കർശന നടപടിയും പരിശോധനയും തുടരുമ്പോഴും മയ്യഴിയിൽ നിന്നുള്ള ഇന്ധനക്കടത്തിന് കുറവില്ല. ഇന്നലെ അനധികൃതമായി കടത്തുകയായിരുന്ന ഡീസലുമായി പാറാലിൽ യുവാവ് അറസ്റ്റിലായി. എറണാകുളം സ്വദേശി ആൽഡ്രിനാണ് അറസ്റ്റിലായത്.

ഇന്ധനക്കടത്തിനു സഹായിക്കുന്ന ബങ്കുകാരെ യാതൊരു വിധത്തിലും സഹായിക്കില്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എറണാകുളം പൈനാടത്തെ ആൽഡ്രിൻ അറസ്റ്റിലായത്. 6000 ലിറ്റർ ഡീസലാണ് ഇയാൾ മാഹി മൂലക്കടവിലെ പമ്പിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇന്ധനം കടത്താൻ ശ്രമിച്ച കെ.എൽ 64 ജെ 2142 നമ്പർ ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അനധികൃത ഡീസൽ കടത്ത് പിടികൂടുന്നത്. ന്യൂമാഹി എസ്.ഐ ടി.എം വിപിൻ, എ.എസ്.ഐ സഹദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജേഷ്, സുജേഷ്, സിവിൽ പൊലീസ് ഓഫീസർ ലിംനേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളിലെ ചില ബങ്കുകൾ കേന്ദ്രീകരിച്ചാണ് ഇന്ധന മാഫിയ കടത്ത് നടത്തുന്നത്. ഇതിന് ലോക്കൽ പൊലീസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയുമുണ്ടെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

Advertisement
Advertisement