മലപ്പുറത്ത് നിന്ന് മകനെ കാണാതായി; കോഴിക്കോട് വച്ച് തട്ടിക്കൊണ്ടുപോയയാളോടൊപ്പം കയ്യോടെ പിടികൂടി പിതാവ്

Saturday 23 July 2022 1:51 PM IST

കോഴിക്കോട്: അഞ്ചു ദിവസം മുൻപ് കാണാതായ മകനെ തട്ടിക്കൊണ്ടുപോയയാളോടൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി പിതാവ്. പുത്തനത്താണിയിൽ നിന്ന് കാണാതായ 15കാരനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കൂടെയുണ്ടായിരുന്ന കാസർകോട് ചെങ്കള വീട്ടിൽ അബ്ബാസ് പൊലീസിന്റെ പിടിയിലായി.

കഴിഞ്ഞ 18ാം തീയതി താനൂരിലെ വീട്ടിൽ നിന്ന് ഓട്ടോയിൽ സ്‌കൂളിലേയ്ക്ക് പോയതായിരുന്നു കുട്ടി.ഏറെ വൈകിയും തിരികെ കാണാതായപ്പോൾ രക്ഷിതാക്കൾ തിരച്ചിൽ ആരംഭിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ട്രെയിനിൽ കയറിയിരിക്കാമെന്ന സംശയത്തിൽ ബന്ധുക്കൾ കണ്ണൂർ മുതൽ തീരൂർവരെ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ ഉച്ചയോടെ തിരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ പിതാവ് കുട്ടിയെ അബ്ബാസ് തിരക്കിട്ട് കയ്യിൽപിടിച്ചുകൊണ്ട് പോകുന്നത് കാണുകയായിരുന്നു. കൂടെയുള്ളത് മകനാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവ് ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. എന്നാൽ കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നുമായിരുന്നു ഇയാൾ മറുപടി നൽകിയത്. പിന്നാലെ പിതാവ് പൊലീസിൽ വിവരമറിയിക്കുകയും കുട്ടിയെയും അബ്ബാസിനെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

അബ്ബാസ് കുട്ടിയെ ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മറ്റ് വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement