യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ പവർ പ്ലാന്റ് റഷ്യ പിടിച്ചു
കീവ് : അധിനിവേശം തുടരുന്നതിനിടെ യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ പവർ പ്ലാന്റ് പിടിച്ചെടുത്ത് റഷ്യ. കിഴക്കൻ ഡൊണെസ്കിലെ കൽക്കരി പവർ പ്ലാന്റായ വഹ്‌ലെഹിർസ്ക് ആണ് പിടിച്ചെടുത്തത്.
യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി ഉടൻ പുനരാരംഭിക്കാനിരിക്കെ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ റഷ്യ സൈനിക വിന്യാസം കൂട്ടിയിരിക്കുകയാണ്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ നഗരമായ ഖേഴ്സൺ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുക്രെയിൻ. അതേസമയം, 2028വരെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടർന്നേക്കുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു.
തങ്ങളുടെ സ്വന്തം ബഹിരാകാശ നിലയമായ റോസ് (ROSS - റഷ്യൻ ഓർബിറ്റൽ സർവീസ് സ്റ്റേഷൻ) സജ്ജമാകുന്നത് വരെ സഹകരണം തുടരുമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചെന്നാണ് നാസ പറയുന്നത്. 2024ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറുമെന്ന് റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസിന്റെ പുതിയ തലവൻ യൂറി ബൊറിസോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.