ആ ഗസൽമഴ തോർന്ന് നാലാണ്ട്, ഉമ്പായിക്ക് സമർപ്പണമായി ഡോക്യുമെന്ററി

Sunday 31 July 2022 6:00 AM IST

ഗസൽമഴയിൽ മലയാളികളെ കുളിരണിയിച്ച ഉമ്പായിയുടെ ഓർമകൾക്ക് ആഗസ്റ്റ് ഒന്നിന് നാല് വയസ്സ് പിന്നിടുമ്പോൾ, അദ്ദേഹത്തെക്കുറിച്ച് ഒരു മ്യൂസിക്കൽ ഡോക്യുമെന്ററി അണിയറയിൽ ഒരുങ്ങുന്നു. ഡോക്യുമെന്ററി ചിത്രീകരണത്തിന് മുൻപേ, ഡോക്യുമെന്ററിയുടെ ടൈറ്റിൽ സോങ്ങ് 'സിതയേ സുതനുവേ' എന്ന പേരിൽ കമ്പോസ് ചെയ്തിട്ടുണ്ട്. 2002ൽ, യൂസഫലി കേച്ചേരി രചിച്ച്, ഉമ്പായി സംഗീതം നല്കി പാടിയ ജൂബിലി ഓഡിയോസിന്റെ 'ഗസൽമാല' ആൽബത്തിലെ 'സുനയനേ സുമുഖീ' എന്ന ഗസലിലെ വരികളെ അനുകരിച്ചാണ് ഈ വരികൾ.

ഇന്ത്യയിലെ പ്രശസ്ത സിത്താർ വിദ്വാനും സംഗീതജ്ഞനുമായ ഉസ്താദ് റഫീഖ് ഖാനാണ് ഡോക്യുമെന്ററിയിലെ 'കടത്തുതോണിയിലെ പ്രണയദ്വീപ്' എന്ന മറ്റൊരു ഗസലിന്റെ സംഗീതം ചെയ്യുന്നത്. ഈ ഗസൽ ആലപിക്കുന്നത് ആകാശവാണി മംഗലാപുരം നിലയത്തിന്റെ അസി. ഡയറക്ടർ ബി. അശോക് കുമാറാണ്. 'അറബിക്കടലിന്റെ ഗസൽ നിലാവ്' എന്നു പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും ഉമ്പായിയുടെ സഹോദരീപുത്രനുമായ പിന്നണി ഗായകൻ സി. കെ. സാദിഖാണ് ഗസൽ ഗായകനായി ഫ്രെയിമിലെത്തുന്നത്. ഡോക്യുമെന്ററിയുടെ സംവിധായകൻ സതീഷ് കളത്തിൽ തന്നെയാണ് വരികൾ എഴുതിയത്.

'സുനയനേ'യുടെ ഈണത്തിനനുസൃതമായി പുതിയ ഓർക്കസ്ട്ര ചെയ്തത് അഡ്വ. പി.കെ. സജീവും ആലാപനം ശിവദേവ് ഉണ്ണികുമാറുമാണ്. മൊത്തം പത്ത് ഗസലുകളാണ് ഡോക്യുമെന്ററിയ്ക്കായി സതീഷ് എഴുതിയിട്ടുളളത്. ഉമ്പായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തികളിലൂടെയും സന്ദർഭങ്ങളിലൂടെയും കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും മറ്റും ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ടു മണിക്കൂറാണ്. തിരക്കഥയൊരുക്കുന്നത് മുതിർന്ന പത്രപ്രവർത്തകനായ വി. ആർ. രാജമോഹനാണ്. ഛായാഗ്രഹണം: നവിൻ കൃഷ്ണ.

തൃശൂർ ആസ്ഥാനമായി, ചുരുങ്ങിയ ചെലവിൽ ചലച്ചിത്ര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറമാണ് ഡോക്യുമെന്ററിക്ക് പിന്നിൽ. ഉമ്പായിയേയും ഗസലുകളേയും സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫോറം. വിവരങ്ങൾക്ക്: 9446761243

Advertisement
Advertisement