ഒളിച്ചോടാൻ രാത്രി പാർക്കിലെത്തി, കാമുകൻ വന്നില്ല, സഹായിക്കാനെത്തിയ പൊലീസുകാരൻ പതിനേഴുകാരിയെ പീഡിപ്പിച്ചു
ബംഗളൂരൂ: നഗരത്തിലെ പാർക്കിൽ രാത്രി ഒറ്റയ്ക്കായ പതിനേഴുകാരിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഗോവിന്ദരാജനഗർ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോൺസ്റ്റബിൾ പവൻ ദ്യാവർണ്ണനവർ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ചാമരാജനഗർ സ്വദേശിയായ യുവാവുമൊത്ത് ഒളിച്ചോടുന്നതിന് വേണ്ടി വിജയ്നഗറിലുള്ള പാർക്കിലെത്തിയതായിരുന്നു പെൺകുട്ടി. ഏറെനേരം കാത്തിരുന്നിട്ടും കാമുകൻ എത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും കാമുകന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. കൈയിൽ പണമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന പെൺകുട്ടിയെ സഹായിക്കാനെത്തിയതായിരുന്നു നൈറ്റ് പട്രോളിംഗിലായിരുന്ന പവൻ ദ്യാവണ്ണനവർ.
പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പവൻ കാമുകനെ കണ്ടെത്താൻ സഹായിക്കാമെന്നേറ്റ ശേഷം പെൺകുട്ടിയേയും കൊണ്ട് തന്റെ താമസസ്ഥലത്തെത്തി. അവിടെവച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പിറ്റേന്ന് കാലത്ത് 500 രീപ നൽകി മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് ബസ് കയറ്റി വിട്ടു. എന്നാൽ സ്വന്തം വീട്ടിൽ പോകുന്നതിന് പകരം പെൺകുട്ടി പോയത് കാമുകന്റെ വീട്ടിലേക്കായിരുന്നു. അവിടെയെത്തി കാമുകന്റെ പിതാവിനോട് നടന്ന സംഭവങ്ങളെല്ലാം പറയുകയും പിതാവ് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരും ഇതിനോടകം മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പവൻ ദ്യാവർണ്ണനവറെ അറസ്റ്റ് ചെയ്തു. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.