ഇരുചക്ര വാഹന മോഷ്ടാക്കൾ അറസ്റ്റിൽ
കൊല്ലം: കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച നാലുപേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ സിജു (19, ജിത്തു), കുരീപ്പുഴ ജിജി ഭവനത്തിൽ ആദർശ് (19), പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപേർ എന്നിവരെയാണ് പിടികൂടിയത്.
കൊല്ലം സിറ്റി പരിധിയിൽ നിന്ന് മാത്രം ഇരുപതിലധികം ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതായാണ് സൂചന. ആഢംബര ബൈക്കുകൾ ഉൾപ്പെടെ മോഷ്ടിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ച് അഞ്ചാലുമൂട് ഭാഗത്തുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു രീതി. രണ്ടാഴ്ച മുമ്പ് കരുനാഗപ്പള്ളി
ശ്രീധരീയം ഓഡിറ്റോറിയത്തിന് സമീപമുള്ള വീട്ടിൽ മതിൽ ചാടിക്കടന്ന ശേഷം പൂട്ട് പൊളിച്ച് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
നൂറിലധികം സി.സി ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേയ്ക്കെത്തിയത്. കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ പൾസർ ബൈക്കും ഇവരിൽ നിന്ന് കണ്ടെത്തി. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐമാരായ നൗഷാദ്, നിസാമുദ്ദീൻ, ഐ.പി.ഒമാരായ ഹാഷിം, സിദ്ദിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.