രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയ ആഗസ്റ്റ് അഞ്ച് തന്നെ കോൺഗ്രസ് സമരത്തിന് തിരഞ്ഞെടുത്തു, കറുപ്പ് ധരിച്ച് പ്രതിഷേധിച്ചത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് അമിത് ഷാ
ന്യൂഡൽഹി : കോൺഗ്രസ് ആഗസ്റ്റ് അഞ്ചിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത് അയോദ്ധ്യയിയിലെ രാമക്ഷേത്രത്തെ എതിർക്കുന്നതിന്റെ ഭാഗമായാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയ ആഗസ്റ്റ് അഞ്ച് തന്നെ കോൺഗ്രസ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തു. കറുത്ത വസ്ത്രം ധരിച്ചത് അവരുടെ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നാഷണൽ ഹെറാൾഡ് കേസ് അഴിമതി കേസിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇ.ഡി പുതിയ സമൻസ് അയച്ചിട്ടില്ലെങ്കിലും കോൺഗ്രസ് വെള്ളിയാഴ്‌ച പ്രതിഷേധം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജി.എസ്,ടി വർദ്ധന, തൊഴിലില്ലായ്‌മ എന്നിവയ്ക്കെതിരെയാണ് വെള്ളിയാഴ്‌ച കോൺഗ്രസ് നേതാക്കൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.