കണ്ടല പെട്രോൾ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമി വെട്ടിപ്പരിക്കേല്പിച്ചു

Saturday 06 August 2022 12:16 AM IST

മലയിൻകീഴ്: കണ്ടലയിലെ സ്വകാര്യ പെട്രോൾ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരൻ ചീനിവിള ആനമൺ കുളങ്ങരമേലേ പുത്തൻ വീട്ടിൽ സുകുമാരനെ (61) അക്രമിയായ യുവാവ് വെട്ടിപ്പരിക്കേല്പിച്ചു. ഇന്നലെ പുലർച്ചെ 1.30ഓടെയാണ് സംഭവം. കൈയ്‌ക്കും താടിയെല്ലിനും മുതുകിനും പരിക്കേറ്റ സുകുമാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയയ്‌ക്കുശേഷം ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.

ആക്രമണത്തിന് പിന്നിൽ യുവാവാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പമ്പിൽ പ്രവേശിച്ച യുവാവ് പലയിടത്തായി തെരച്ചിൽ നടത്തിയശേഷമാണ് പമ്പിലെ മുറിക്ക് പുറത്ത് ഉറങ്ങുകയായിരുന്ന സുകുമാരനെ വെട്ടിയത്. സുകുമാരൻ നിലവിളിച്ചപ്പോൾ അക്രമി പമ്പിന് പിറകിലൂടെ രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സി.സി.ടി.വി.കാമറ പരിശോധിച്ചശേഷമാണ് ബൈക്കിലെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. യുവാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

അഞ്ചുമാസം മുമ്പാണ് സുകുമാരൻ പമ്പിൽ ജോലിക്കെത്തിയത്. പമ്പിൽ പാർക്ക് ചെയ്‌തിരുന്ന ടാങ്കർ ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനറെ സുകുമാരൻ വിളിച്ചുണർത്തിയശേഷമാണ് സംഭവം പുറത്തറിയുന്നത്. ക്ലീനർ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്നാണ് മാറനല്ലൂർ, കാട്ടാക്കട, നരുവാമൂട്, മലയിൻകീഴ് പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് പൊലീസെത്തിയത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

ഫോട്ടോ: കണ്ടല പെട്രോൾ പമ്പിൽ

പൊലീസ് പരിശോധന നടത്തുന്നു

Advertisement
Advertisement