ഉറങ്ങാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞ് നാല് വയസുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

Wednesday 10 August 2022 2:51 AM IST

തൃശൂർ: രാത്രിയിൽ ഉറങ്ങാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞ് നാല് വയസുകാരനെ എടുത്തെറിഞ്ഞും അടിച്ചും ജനനേന്ദ്രിയത്തിനുൾപ്പെടെ പരിക്കേൽപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. തൃപ്രയാർ ചൂലൂർ അരിപ്പുറം വീട്ടിൽ നൗഫൽ എന്ന പ്രസാദിനെയാണ് (29) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ഗുരുതരമായി മർദ്ദനമേറ്റ നിലയിൽ ഇന്നലെ രാവിലെയാണ് കേച്ചേരി തൂവാനൂർ സ്വദേശിയായ നാലുവയസുകാരനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെങ്ങിൻമടൽ കൊണ്ട് അടിച്ച് തലയിലും കണ്ണിലും മുഖത്തും ഗുരുതരമായി പരിക്കേൽപ്പിച്ചെന്നും എടുത്തെറിഞ്ഞ് ജനനേന്ദ്രിയത്തിന് പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. അമ്മയുടെയും അമ്മ വീട്ടുകാരുടെയും പരാതിയെ തുടർന്ന് ഉടനെ പൊലീസിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും അറിയിച്ചു.

തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിക്ക് ദേഹമാസകലം അടിയേറ്റ പാടുള്ളതായി ഡോക്ടർമാർ പറഞ്ഞു. പീഡിയാട്രിക് സർജറി വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. കുട്ടിയെ സന്ദർശിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.നിമ്മി ബിനോയ് കുന്നംകുളം പൊലീസിന് കേസെടുക്കാൻ നിർദേശം നൽകി. പാലക്കാട് സ്വദേശിനിയാണ് കുട്ടിയുടെ അമ്മ.

ഭർത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു. സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട ഇരുവരും, ഏതാനും മാസം മുമ്പ് കേച്ചേരി തൂവാനൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രി കരയുന്നതിനെ ചൊല്ലി കുട്ടിയെ പ്രസാദ് മർദ്ദിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം പനി ബാധിച്ച് നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നലെയും പലതവണ മർദ്ദിച്ചതായും പൊലീസ് പറഞ്ഞു. പ്രസാദ് ബസ് ജീവനക്കാരനാണ്. കുട്ടിയുടെ അമ്മയ്ക്ക് ജോലിയില്ല. കുട്ടിക്ക് എല്ലാ നിയമപരിരക്ഷയും നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ പറഞ്ഞു.

Advertisement
Advertisement