ആറ് വർഷത്തെ പ്രണയം, സൂര്യപ്രിയയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; അരുംകൊല മൊബൈലിലെ ചാറ്റ് ഉൾപ്പടെ കണ്ടതോടെ

Thursday 11 August 2022 7:51 AM IST

പാലക്കാട്: പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയയെ (24) മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിൽ കടന്നുകയറി കൊലപ്പെടുത്തുകയായിരുന്നു. പ്രതി അഞ്ചുമൂർത്തി മംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഡി.വൈ.എഫ്.ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗവുമായ സൂര്യപ്രിയയും സുജീഷും തമ്മിൽ ആറുവർഷമായി പ്രണയത്തിലായിരുന്നു.

ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരൻ രാധാകൃഷ്ണനുമാണ് ഇവിടെ താമസിക്കുന്നത്. ഗീത തൊഴിലുറപ്പ് ജോലിയ്ക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് എത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

പ്രണയ ബന്ധം തകർന്നതാണ് കാരണമെന്നാണ് പൊലീസ് പറയുന്നു. കോളേജ് പഠന കാലത്ത് തുടങ്ങിയതാണ് പ്രണയം. സൂര്യ പ്രിയയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായുള്ള ബന്ധത്തെചൊല്ലി കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് രാവിലെ സുജീഷ് വീട്ടിലെത്തിയത്. മൊബൈലിൽ ചാറ്റ് ചെയ്തത് ഉൾപ്പെടെ കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമായി. സൂര്യപ്രിയ കൈയിലെ വളകൾ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുജീഷ് പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സുജീഷ് വീട്ടീലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.


മരണം ഉറപ്പാക്കിയശേഷം സൂര്യയുടെ മൊബൈൽ ഫോണുമായി ബൈക്കിൽ ആലത്തൂർ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സേലം കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ് മാനാണ് സുജീഷ്. പൊലീസ് എത്തിയപ്പോഴാണ് പ്രദേശവാസികൾ വിവരം അറിയുന്നത്. മുത്തച്ഛനും അതിനുശേഷമാണ് തിരിച്ചെത്തിയത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement