യുവാവിന്റെ കൊലപാതകം: പ്രതിയെ കണ്ടെന്ന് വിവരം
കൊച്ചി: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷിനെ (38) കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചി കോർപ്പറേഷന്റെ സമൃതി കിച്ചൺ, എറണാകുളം നോർത്ത് പാലത്തിന് താഴെ, നഗരത്തിലെ വിവിധ ബാറുകൾ എന്നിവിങ്ങളിൽ കണ്ടുവെന്നാണ് ഇന്നലെ ചിലർ പൊലീസിനെ അറിയിച്ചത്. ഇവിടങ്ങളിലെത്തി അന്വേഷണം നടത്തിയെങ്കിലും രാത്രിവരെ കണ്ടെത്താനായില്ല. ഇയാൾ ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ ഉച്ചയോടെയാണ് ആദ്യ കാൾ സ്റ്റേഷനിലേക്ക് എത്തിയത്. സുരേഷിനെ സമൃദ്ധി കിച്ചണിൽ കണ്ടുവെന്നായിരുന്നു വിവരം. പൊലീസ് സംഘം അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സി.സി ടിവി ദൃശ്യം പരിശോധിച്ചെങ്കിലും സുരേഷിനോട് രൂപസാദൃശ്യമുള്ള ആളാണ് ഇവിടെ വന്നതെന്ന് തിരിച്ചറിഞ്ഞു. വൈകിട്ട് 4.10ഓടെ രണ്ടാമത്തെ വിളിയെത്തി. സുരേഷിനെ നോർത്ത് പാലത്തിന് കീഴിൽ കണ്ടുവെന്നായിരുന്നു ഒരു ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു. തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വിവിധ ബാറുകളിൽ കണ്ടെന്നായിരുന്നു ആളുകൾ പൊലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് ബാറുകളിൽ അന്വേഷണം നടത്തി. പ്രതിയെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് സുഹൃത്ത് കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണെ (35) കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞത്. ഇയാൾ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. ഡിസംബറിൽ പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപിച്ച് പണവും സ്വർണ്ണവും കവർന്ന കേസിൽ ജയിലിലായിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.