ബിനുകുമാറിന്റെ ആന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ ആദരം
കായംകുളം: നാടിനെ ലഹരി വിമുക്തമാക്കാനുള്ള യജ്ഞത്തിൽ മുൻനിരയിൽ നിന്ന ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയും കായംകുളം എരുവ സ്വദേശിയുമായ എം.കെ.ബിനുകുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ജില്ലയിൽ നിന്ന് പൊലീസ് മെഡൽ നേടിയ ഏക ഡിവൈ.എസ്.പിയാണ് ബിനുകുമാർ.
ഒന്നര വർഷം മുൻപ് ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയായി ചുമതലയേറ്റ ഇദ്ദേഹം 703 കേസുകളിലായി 830 പ്രതികളെയാണ് അഴിക്കുള്ളിലാക്കിയത്.ഏകദേശം 50 ലക്ഷം രൂപയുടെ മയക്കു മരുന്നുകളാണ് ഇക്കാലയളവിൽ ബിനുകുമാർ മുൻകൈയെടുത്ത് പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, നൈട്രോ സെപാം ഗുളിക, മെഫ്ത്താ ബിറ്റമിൻ, ഹെറോയിൻ, ബ്രൗൺഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയവയാണ് പിടികൂടിയത്.
ഡിവൈ.എസ്.പിയുടെ കീഴിലുള്ള 11 അംഗ ലഹരി വിരുദ്ധ സേനയുടെ നേതൃത്വത്തിലാണ് നാടിനെ ലഹരി വിമുക്തമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്.
2003 ൽ കാസർകോട് ഹോസ്ദുർഗിൽ എസ്.ഐയാണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. പിന്നീട് സർക്കിൾ ഇൻസ്പെക്ടറായി ആദ്യം അമ്പലപ്പുഴയിൽ ചുമതലയേറ്റു. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായും മറൈൻ എൻഫോഴ്സ്മെന്റ് ഡിവൈ.എസ്.പിയായും പ്രവർത്തിച്ചു. ഇതിനു ശേഷം തിരുവനന്തപുരം അസിസ്റ്റന്റ് കമ്മിഷണറായി. ജി.സുധാകരൻ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ബിനുകുമാറിനെ ദേവസ്വം ബോർഡ് വിജിലൻസ് എസ്.ഐ ആയി നിയമിച്ചിരുന്നു.
അമ്പലപ്പുഴയിൽ മൂന്ന് വിദ്യാർത്ഥിനികൾ ക്ളാസ് മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് പ്രതികളെ കുടുക്കിയത്. ആലപ്പുഴ പറവൂരിലെ ബാറിൽ കാകൻ മനുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
കുമളിയിൽ സി.ഐ ആയിരിക്കെ ഷെഫീഖ് എന്ന കുട്ടിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോയപ്പോൾ മധുരയിൽ നിന്ന് പ്രതികളെ പിടികൂടിയത് ബിനുകുമാറിന്റെ അന്വേഷണ മികവായി.