17കാരിയെ കുടുസുമുറിയിൽ പൂട്ടിയിട്ട യുവാവ് അറസ്റ്റിൽ

Wednesday 17 August 2022 12:16 AM IST

പോക്സോപ്രകാരം കേസെടുത്തത് കേരളകൗമുദി വാർത്തയെത്തുടർന്ന്

പത്തനംതിട്ട: ഗ്രാമപ്രധാനിയുടെ പതിനേഴുകാരിയായ മകളെ പശ്ചിമബംഗാളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് കുടുസുമുറിയിൽ ഒരാഴ്ചയോളം പൂട്ടിയിട്ട ബംഗാൾ സ്വദേശി ബിമൽ നാഗ് ബെൻഷിയ്ക്ക് (24) എതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓമല്ലൂരിലെ ഇരുമ്പ് കടയിലെ ജോലിക്കാരനാണ് ഇയാൾ.

പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ജൂലായ് 22നാണ് പെൺകുട്ടിയെ നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പശ്ചിമബംഗാളിലെ ഒരു സംഘടന റായ്ഗഞ്ച് പൊലീസിലും നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും പരാതി നൽകിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് കണ്ടെത്തിയ കുട്ടിയെ ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ലിയു.സി) ഒരു ഷെൽട്ടർ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. തന്നെ യുവാവ് പീഡിപ്പിച്ചതായി പെൺകുട്ടി അധികൃതരോട് വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം നടത്താൻ സി.ഡബ്ലിയു.സി ആവശ്യപ്പെട്ടെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇക്കാര്യം കഴിഞ്ഞ ഞായറാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ പരിശോധന നടത്തി യുവാവിനെതിരെ കേസെടുത്തത്.

പൊലീസ് പെൺകുട്ടിയെ കണ്ടെത്തുന്നതിന് അഞ്ചുദിവസം മുമ്പാണ് ബിമൽ ഇരുമ്പുകടയിൽ ജോലിക്കെത്തിയതും മുറിയിൽ താമസം തുടങ്ങിയതും. മുറിപൂട്ടി താക്കോലുമായാണ് യുവാവ് ജോലിക്ക് പോയിരുന്നത്. രാത്രി മടങ്ങിയെത്തി ടെറസിൽ വച്ച് ആഹാരം പാകം ചെയ്ത് പെൺകുട്ടിക്ക് കൊടുക്കുകയാണ് ചെയ്തിരുന്നത്. പെൺകുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറാൻ പൊലീസ് നടപടി തുടങ്ങി.

Advertisement
Advertisement