വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
മാവേലിക്കര : വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതികളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം മറ്റം തെക്ക് തെക്കടുത്ത് തറയിൽ ഷിജോ ഷാജി (22), തെക്കേക്കര പല്ലാരിമംഗലം വിഷ്ണുമായയിൽ വിഷ്ണു (21), പെരിങ്ങാല ഈരേഴ തെക്ക് കൃഷ്ണ ഭവനിൽ രാകേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഈരേഴ തെക്ക് വൻമേലി മുറിയിൽ ഹരീഷ് കുമാറിന്റെ മകൻ ആകാശ് (20) ആണ് ആഗസ്റ്റ് 13 ന് വൈകിട്ട് അഞ്ചരയോടെ ആക്രമണത്തിനിരയായത്. മൊബൈൽ ഫോൺ നന്നാക്കാൻ മാവേലിക്കര നഗരത്തിലെത്തിയ ആകാശ് വീട്ടിലേക്ക് മടങ്ങാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്ക് ഭാഗത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തിരിക്കുമ്പോൾ മിച്ചൽ ജംഗ്ഷൻ ഭാഗത്തു നിന്നും ബൈക്കിലെത്തിയ പ്രതികൾ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളിലെത്തിച്ച് ഉപദ്രവിച്ചു. ബൈക്കിൽ ഇരുത്തി പ്ലയർ കൊണ്ടു തലയടിച്ചു പൊട്ടിച്ചു. ഏറെ നേരത്തെ മർദ്ദനത്തിന് ശേഷം വീടിന് സമീപം ആകാശിനെ ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞു. സംഭവം അറിഞ്ഞ വീട്ടുകാർആകാശിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ കോഴ്സ് വിദ്യാർത്ഥിയാണ് ആകാശ്.