ഡ്രഡ്‌ജർ അഴിമതി കേസ്: പലരുടെയും പ്രതികാരമെന്ന് ജേക്കബ് തോമസ് സുപ്രീംകോടതിയിൽ

Sunday 04 September 2022 12:11 AM IST

ന്യൂഡൽഹി: കെ.എസ്.എം.ഡി.സിക്കുവേണ്ടി കട്ടർ സക്‌ഷൻ ഡ്രഡ്‌ജർ വാങ്ങിയതിന് തനിക്കെതിരെയുള്ള കേസ് പ്രതികാര നടപടിയാണെന്ന് മുൻ ഡി.ജി.പി ജേക്കബ്‌ തോമസ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞു. കേസിൽ തന്നെ കുടുക്കാൻ മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഗൂഢാലോചന നടത്തി. വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജിലൻസ് ഡയറക്‌ടർ ആയിരിക്കെ മന്ത്രിമാർ, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പ്രതികാരമാണ് കേസ്. ഡ്രഡ്‌ജർ വാങ്ങാൻ തീരുമാനിച്ചത് കെ.എസ്.എം.ഡി.സി ചെയർമാനായ മന്ത്രിയുടെ നേതൃത്വത്തിലാണ്. ഫിനാൻസ് സെക്രട്ടറിയുടേതായിരുന്നു ഈ നടപടി. വകുപ്പ് തല സമിതിയെ നയിച്ചത് പോർട്ട് സെക്രട്ടറിയും. എന്നാൽ കേസ് തനിക്കെതിരെ മാത്രമാണ്.

ഡ്രഡ്‌ജർ ഇടപാടിലെ ആരോപണങ്ങൾ വസ്‌തുതകൾക്ക് നിരക്കുന്നതല്ല. ധനകാര്യ വകുപ്പും വിജിലൻസ് വകുപ്പും ഒരു തെളിവും കണ്ടെത്തിയിട്ടില്ല. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയിൽ ഇല്ലാത്തത് തനിയ്‌ക്കെതിരായ ഗൂഢാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ ആളുടെ അഴിമതി കണ്ടെത്തിയത് താനാണെന്നത് മറച്ചുവച്ചാണ് ദുഷ്പ്രചരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ജേക്കബ് തോമസ് തുറമുഖ ഡയറക്‌ടർ ആയിരിക്കെ ഹോളണ്ട് കമ്പനിയിൽ നിന്ന് ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ചാണ് കേസ്.