നെടുമ്പാശേരി മയക്കുമരുന്ന് വേട്ട: അന്വേഷണം വഴിമുട്ടുന്നു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 36 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ മുഖ്യഇടനിലക്കാരിയെന്ന് സംശയിക്കുന്ന നൈജീരിയൻ സ്വദേശിനി യുക്കാമ ഇമ്മാനുവേലയെ രണ്ടാഴ്ച്ച പിന്നിട്ടിട്ടും കേരളത്തിൽ എത്തിക്കാനായില്ല. ഇതോടെ തുടരന്വേഷണം വഴിമുട്ടിയ അവസ്ഥയിലായി. മെഥാ ക്വിനോൾ എന്ന മയക്കുമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ പിടിയിലായ കേസിലാണ് അന്വേഷണം ഇഴയുന്നത്. സിംബാംബ്വെയിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിലെത്തിയ ഇയാൾ ഡൽഹിയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
ഇയാളിൽ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് ഡൽഹിയിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാൻ കാത്തിരുന്ന ഇമ്മാനുവേലയെ ഡൽഹി കസ്റ്റംസ് പിടികൂടിയത്. ഇവരെ കൊച്ചിയിലെത്തിച്ച് ഇന്ത്യയിലെ മയക്കുമരുന്ന് കണ്ണികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരികയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇവർ നിലവിൽ റിമാൻഡിലാണ്.