എസ് പിയുടെ ഔദ്യോഗിക മൊബൈൽ ഫോൺ ലൈംഗിക തൊഴിലാളി അടിച്ചുമാറ്റിയത് ഡി എസ് പിയുടെ  വീട്ടിൽ  നിന്ന്, അന്വേഷണം നടത്തിയപ്പോൾ ട്വിസ്റ്റോട് ട്വിസ്റ്റ്, സംഭവിച്ചത് ഇങ്ങനെ

Monday 05 September 2022 12:23 PM IST

മധേപുര: ബീഹാറിൽ എസ് പിയുടെ ഔദ്യോഗിക മൊബൈൽ ഫോൺ ഡി എസ് പിയുടെ വീട്ടിൽ നിന്ന് അടിച്ചുമാറ്റിയത് ലൈംഗിക തൊഴിലാളിയായ യുവതി. മൊബൈൽഫോൺ കാണാതായ സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡിപ്പാർട്ടുമെന്റിന് ആകെ നാണക്കേടായ മോഷണവിവരം പുറത്തറിഞ്ഞത്. ഇടപാട് നടത്തിയശേഷം പറഞ്ഞ പണം നൽകാൻ ഡി എസ് പി തയ്യാറാകാതെ വന്നതോടെയാണ് യുവതി ഫോൺ അടിച്ചുമാറ്റിയത്. മൊബൈൽഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

സംഭവം ഇങ്ങനെ

മധേപുര എസ് പി രാജേഷ് കുമാർ സ്വകാര്യ ആവശ്യത്തിനായി നാല് ദിവസത്തെ അവധി എടുത്തു. ഇതിന്റെ ഭാഗമായി തന്റെ ഔദ്യോഗിക ചുമതലയും മൊബൈൽഫോണും ഡി എസ് പി അമർ കാന്ത് ചൗബെയ്‌ക്ക് കൈമാറി. എസ് പി തിരിച്ചെത്തിയപ്പോഴാണ് മൊബൈൽ കാണാനില്ലെന്ന് വ്യക്തമായത്. കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായ ഫോണിന്റെ ലൊക്കേഷൻ അയൽ ജില്ലയിലാണെന്ന് വ്യക്തമായി. പൊലീസ് നടത്തിയ പരിശോധനയിൽ ആവശ്യക്കാർക്ക് പെൺകുട്ടിളെ എത്തിച്ചുകൊടുക്കുന്ന മദ്ധ്യവയസ്കയായ സ്ത്രീയുടെ പക്കലാണ് ഫോൺ ഉള്ളതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഡി എസ് പിക്ക് നിരവധി തവണ പെൺകുട്ടികളെ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞ കാശ് നൽകാത്തതിനാൽ പെൺകുട്ടി ഫോൺ മോഷ്ടിച്ചുകൊണ്ടുവന്നതാണെന്നും മദ്ധ്യവയസ്ക വ്യക്തമാക്കി. ഒരുമണിക്കൂറിന് മുന്നൂറു രൂപ നൽകാമെന്നുപറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നും എന്നാൽ പണം നൽകാൻ തയ്യാറാകാതെ വന്നതോടെ താൻ ഫോൺ മോഷ്ടിക്കുകയായിരുന്നു എന്നും ഡി എസ് പിയുടെ വീട്ടിൽ എത്തിയ യുവതിയും പൊലീസിനോട് പറഞ്ഞു.ഒരിക്കൽ മാത്രമാണ് പറഞ്ഞ പണം മുഴുവൻ ഡി എസ് പി നൽകിയതെന്നും യുവതി പറഞ്ഞു. ഇവർ കിടന്നിരുന്ന കട്ടിലിൽ തലയണയുടെ അടിയിലാണ് മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നത്. ഡി എസ് പി ശരീരം വൃത്തിയാക്കാൻ എഴുന്നേറ്റ് പോയപ്പോൾ അടിച്ചുമാറ്റുകയായിരുന്നു.

വിഷയം ഗൗരവമായി എടുത്ത ഡിഐജി വിശദമായി അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തു വരികയാണെന്നും എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കേൾക്കുന്നതിൽ സത്യമില്ലെന്നും ഡിപ്പാർട്ട്‌മെന്റിലെ എതിരാളികളാണ് തന്നെ കുടുക്കിയതെന്നുമാണ് ഡി എസ് പി പറയുന്നത്.

Advertisement
Advertisement