അതിദരിദ്രർക്കായി സൂക്ഷ്മപദ്ധതികൾ രൂപീകരിച്ച ആദ്യ ജില്ലയായി കോട്ടയം.
കോട്ടയം . അതിദരിദ്രർക്കായുള്ള സൂക്ഷ്മപദ്ധതി രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം മാറിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയും, കളക്ടർ പി കെ ജയശ്രീയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ അതിദരിദ്രരായി തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയ 1071 കുടുംബങ്ങൾ, വ്യക്തികൾക്കായാണ് മൈക്രോപ്ലാൻ രൂപീകരിച്ചത്. പഞ്ചായത്തുതലത്തിൽ മൈക്രോപ്ലാൻ രൂപീകരണം ആദ്യം പൂർത്തീകരിച്ചത് മുണ്ടക്കയം ഗ്രാമപഞ്ചായത്താണ്. സൂക്ഷ്മപദ്ധതിയ്ക്കായി ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളിൽ ശില്പശാലകൾ നടത്തിയിരുന്നു. തുടർന്ന് ജില്ലാതല കോർഡിനേഷൻ കമ്മിറ്റി പദ്ധതികൾ വിലയിരുത്തി അംഗീകരിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി ഉടൻ നടപ്പാക്കാവുന്ന 375 പദ്ധതികൾക്ക് അംഗീകാരം നൽകി. 280 ഹ്രസ്വകാല പദ്ധതികളും 185 ദീർഘകാല പദ്ധതികളുമാണ് ജില്ലയിൽ ഏറ്റെടുത്തിട്ടുള്ളത്. ഉടൻ നടപ്പാക്കുന്ന സേവന പദ്ധതികളിൽ പാകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ലഭ്യമാക്കൽ, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ, സാമൂഹിക സുരക്ഷാ പെൻഷൻ, അവകാശരേഖകൾ, അവകാശങ്ങളും ലഭ്യമാക്കൽ, ആരോഗ്യവുമായി ബന്ധപ്പെട്ട ഇടപെടലുകൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. പോഷകാഹാരം ലഭ്യമാക്കൽ, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം/ചികിത്സ, വീടുകളുടെ അറ്റകുറ്റപണി, വാസസ്ഥലം ഉറപ്പാക്കൽ എന്നിവയാണ് ഹ്രസ്വകാല പദ്ധതികളിലുള്ളത്.