നാടിനെ നടുക്കിയ കൊലപാതകം; നാട്ടുകാരെ ഒന്നടങ്കം സങ്കടത്തിലാക്കി

Wednesday 07 September 2022 12:13 AM IST

വർക്കല: കഴിഞ്ഞ ദിവസം നടന്ന അരുംകൊലയിൽ പകച്ചു നിൽക്കുകയാണ് വർക്കല നിവാസികൾ. ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പ് വീട്ടിൽ നിഖിതയാണ് (26) ഭർത്തൃഗൃഹമായ വർക്കല അയന്തി വിളയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ടത്. ഭർത്താവ് അനീഷാണ് (35) നിഖിതയെ കൊലപ്പെടുത്തിയത്.

തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ ഡീസൽ മെക്കാനിക്കിൽ പഠനം പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിൽ ജോലി നോക്കി വരുന്നതിനിടെയാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. 2 വർഷം മുൻപാണ് ദുബായിൽ പോർട്ട് ട്രസ്റ്റിൽ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ നാട്ടിലെത്തിയ അനീഷിന്റെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച ബന്ധമായിരുന്നു നിഖിതയുടേത്.

ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ കുട്ടപ്പൻ - ഉഷ ദമ്പതികളുടെ മകളാണ് നിഖിത. ആലപ്പുഴയിൽ വച്ച് ജൂലായ് 8നായിരുന്നു ഇരുവരുടെയും വിവാഹം. നിഖിതയ്ക്കും വിസിറ്റിംഗ് വിസ തരപ്പെടുത്തി ജൂലായ് 19ന് ഇരുവരും ദുബായിലേക്ക് പോയിരുന്നു. ഇടയ്ക്ക് അനീഷിന്റെ കാൽപ്പാദത്തിൽ വേദന വന്നതോടെയാണ് ഇക്കഴിഞ്ഞ 1ന് ഇരുവരും നാട്ടിലെത്തിയത്.

നാട്ടിലെത്തിയ അനീഷ് ഇടയ്ക്ക് നിഖിതയുമായി വഴക്കിടുകയും ഇയാളുടെ വീട്ടുകാരോട് കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ബഹളം മൂർച്ഛിച്ചതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയാണ് അനീഷിനെ സമാധാനിപ്പിച്ചത്.

അനീഷിന് മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കൾ കൂട്ടിക്കൊണ്ടു പോയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെയാണ് ഇയാൾ കിടപ്പുമുറിയിൽ വച്ച് വീണ്ടും നിഖിതയുമായി വഴക്കുണ്ടാക്കുന്നത്.

അടച്ചിട്ട മുറിയിൽ നിലവിളിയും ബഹളവും കേട്ടതോടെ അനീഷിന്റെ വീട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കണ്ടെത്തുന്നത്.

സ്ഥലത്തെത്തിയ പൊലീസും ബന്ധുക്കളും ചേർന്ന് നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിഖിത ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിലും ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

ഡിഗ്രി പഠനം പൂർത്തിയാക്കിയ നിഖിത ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് അനീഷുമായി വിവാഹം നടക്കുന്നത്.

ഇരുവരുടെയും സാധാരണ കുടുംബമാണ്. നീതുവാണ് നിഖിതയുടെ സഹോദരി.

വിവാഹം കഴിഞ്ഞ് 58-ാം ദിവസമാണ് നിഖിത ദാരുണമായി കൊലചെയ്യപ്പെടുന്നത്. അനീഷിന് സംശയരോഗം ഉടലെടുത്തതാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അനുമാനിക്കുന്നു. ഫോറൻസിക് വിഭാഗം കൊലനടന്ന അനീഷിന്റെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വർക്കല സി.ഐ എസ്.സനോജ്, എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫോട്ടോ: അറസ്റ്റിലായ അനീഷ്

നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.

കൊല്ലപ്പെട്ട നിഖിത

Advertisement
Advertisement