ഇ​ന്ന് ​പു​ലി​യി​റ​ക്കം, ആ​ൾ​ക്കൂ​ട്ടം​ പു​പ്പു​ലി​യാ​കും

Sunday 11 September 2022 12:00 AM IST

നഗരം 500 ലേറെ പൊലീസുകാരുടെ വലയത്തിൽ

തൃശൂർ: പുലിക്കളിക്ക് സുരക്ഷ ഒരുക്കാനായി സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിൽ 500 ലധികം പൊലീസുകാരെ വിന്യസിച്ചു. അഞ്ച് അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ 20 ഇൻസ്‌പെക്ടർമാരും 70 സബ് ഇൻസ്‌പെക്ടർമാരും അസി. സബ് ഇൻസ്‌പെക്ടർമാരും 375 സിവിൽ പൊലീസ് ഓഫീസർമാരും 30 വനിതാ പൊലീസുദ്യോഗസ്ഥരും നഗരത്തിലുണ്ടാകും.

ഓരോ പുലിക്കളി സംഘവും ആരംഭിക്കുന്ന സ്ഥലത്തുനിന്നും പുലിക്കളി അവസാനിക്കുന്നതുവരെ ഒരു സബ് ഇൻസ്‌പെക്ടറും 10 പൊലീസ് ഉദ്യോഗസ്ഥരും അനുഗമിക്കും. പുലിക്കളി നടക്കുന്ന സ്വരാജ് റൗണ്ടും പരിസരവും, സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളും മൂന്ന് സോണുകളായി തിരിച്ചു. ഓരോ സോണിന്റെയും ഉത്തരവാദിത്വം ഓരോ അസിസ്റ്റന്റ് കമ്മിഷണർമാർക്ക് നൽകി.

സ്വദേശികളും വിദേശികളുമായ കാണികൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ഇതിനായി പ്രത്യേക പൊലീസ് സംഘമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയമിച്ചു.
നഗരത്തിലെ മുഴുവൻ സ്ഥലത്തും കവറേജ് ലഭ്യമായ പൊലീസ് ടെലികമ്യൂണിക്കേഷൻ നെറ്റ് വർക്ക് വഴി പൊലീസ് ഉദ്യോഗസ്ഥരിലേക്ക് ആശയവിനിമയം വേഗത്തിലാക്കും. ഗുണ്ടകളെയും, ശല്യക്കാരേയും നിരീക്ഷിക്കുന്നതിനും, മദ്യം മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ഷാഡോ പൊലീസിന്റേയും, അടുത്തിടെ രൂപീകരിച്ച പ്രത്യേക ടീമിന്റെയും സേവനമുണ്ടാകും.

റൗണ്ടിൽ പാർക്കിംഗില്ല
ഉച്ച മുതൽ പുലിക്കളി അവസാനിക്കുന്നതുവരെ റൗണ്ടിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ശക്തൻ നഗർ, വടക്കെച്ചിറ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഔട്ടർ റിങ്ങിലൂടെ വാഹനങ്ങൾക്ക് ഗതാഗത ക്രമീകരണമുണ്ടാകും. ഇതിനായി ഒല്ലൂർ അസി. കമ്മിഷണർ കെ.സി. സേതുവിന്റെ നേതൃത്വത്തിൽ 4 സെക്ടറുകളാക്കി തിരിച്ച് 200 ലധികം ഉദ്യോഗസ്ഥരെ വിന്യസിക്കും.

സ്ത്രീകളടേയും കുട്ടികളടേയും സുരക്ഷക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊതുജനശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാൻ മഫ്ടിയിൽ പുരുഷ - വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സംഘങ്ങൾക്കിടയിൽ കുറ്റവാളികൾ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാൻ വീഡിയോ റെക്കാഡിംഗ് സംവിധാനമുണ്ട്. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ കാമറകളിലും ഈ സംവിധാനം വഴി ദൃശ്യങ്ങൾ ഏകോപിപ്പിച്ച് കൺട്രോൾ റൂമിൽ ലഭ്യമാക്കും.

  • സമയക്രമം

1. അയ്യന്തോൾ: 4 മണിക്ക് അയ്യന്തോൾ കർഷക നഗറിൽ നിന്നും ആരംഭിച്ച് സിവിൽ ലൈൻ, പടിഞ്ഞാറേകോട്ട വഴി നടുവിലാൽ.
2. വിയ്യൂർ സെന്റർ: 4 മണിക്ക് വിയ്യൂർ ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച്, പെരിങ്ങാവ്, അശ്വിനി ജംഗ്ഷൻ, വടക്കെസ്റ്റാൻഡ് – ബിനി ജംഗ്ഷൻ വഴി സ്വരാജ് റൗണ്ട്.
3. ശക്തൻ പുലിക്കളി സംഘം : 4.30ന് ശക്തൻ നഗറിൽ നിന്നും ആരംഭിച്ച് എം.ഓ റോഡ് വഴി സ്വരാജ് റൗണ്ട്.
4. പൂങ്കുന്നം ദേശം: 4 മണിക്ക് പൂങ്കുന്നത്തു നിന്നും ആരംഭിച്ച് പടിഞ്ഞാറേകോട്ട, എം.ജി റോഡ് വഴി സ്വരാജ് റൗണ്ട്.
5. കാനാട്ടുകര: 4 മണിക്ക് കേരളവർമ്മ കോളേജ് പരിസരത്തുനിന്നും ആരംഭിച്ച് പടിഞ്ഞാറേകോട്ട, എംജി റോഡ് വഴി റൗണ്ട്.

  • 2 മണി മുതൽ ഗതാഗത നിയന്ത്രണം

പുലിക്കളി ഘോഷയാത്രയുടെ ഭാഗമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് രണ്ട് മുതൽ പുലിക്കളി കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും. പാലക്കാട് നിന്നുളള ബസ്സുകൾ കിഴക്കെകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിലെത്തണം. മാന്ദാമംഗലം ബസുകൾ ഫാത്തിമ നഗർ, ഐ.ടി.സി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സ്റ്റാൻഡിലെത്തണം. മണ്ണുത്തി ബസുകൾ കിഴക്കെകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വടക്കെ സ്റ്റാൻഡിലെത്തണം.

കോഴിക്കോട് ഈസ്റ്റ് ഫോർട്ട് വഴി വരണം. വാടാനപ്പിള്ളി ബസുകൾ പടിഞ്ഞാറെക്കോട്ടയിൽ അവസാനിപ്പിക്കണം.

കൊടുങ്ങല്ലൂർ ബസുകൾ ബാല്യ ജംഗ്ഷൻ വഴി സ്റ്റാൻഡിലെത്തണം.

ടീം അംഗങ്ങൾ: 35 മുതൽ 51 വരെ

മേളം: ചെണ്ട, തപ്പ്, ഇലത്താളം

ടീമിലുളളത്: ഒരു പുലിവണ്ടിയും ഒരു ടാബ്ലോയും

Advertisement
Advertisement