മനുഷ്യരെന്നില്ല, മൃഗങ്ങളെയും കടിക്കും!.

Saturday 17 September 2022 12:00 AM IST

കോട്ടയം. തെരുവുനായ്ക്കൾ മനുഷ്യനെ മാത്രമല്ല, വളർത്തു മൃഗങ്ങളെയും വെറുതെ വി‌ടുന്നില്ല. എട്ടു മാസത്തിനിടെ 2500 ഓളം വളർത്തു മൃഗങ്ങളെയാണ് തെരുവു നായ കടിച്ചത്. ദിവസവും ശരാശരി പത്തിലേറെ മൃഗങ്ങൾക്ക് കടിയേൽക്കുന്നെന്ന് ചുരുക്കും.

പശു, ആട്, വളർത്തുനായ, പോത്ത്, കുതിര തുടങ്ങിയവയ്ക്കാണ് കടിയേറ്റത്. കടിയേറ്റ് ചത്തതും ലക്ഷണം പ്രകടിപ്പിച്ചതുമായ 56 മൃഗങ്ങളെ പരിശോധിച്ചതിൽ 31 എണ്ണത്തിനും പേ വിഷം സ്ഥിരീകരിച്ചു. വളർത്തുനായ - 28, വളർത്തുപൂച്ച - 1, പശുക്കിടാവ് - 1, കുതിര - 1 എന്നിങ്ങനെയാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്.

വളർത്തുമൃഗങ്ങൾക്ക് കടിയേറ്റാൽ .

വളർത്തുമൃഗങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റാൽ മനുഷ്യന് ചെയ്യുന്നത് പോലുള്ള പ്രാഥമിക ശുശ്രൂഷ ചെയ്യണം. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകണം. ഇത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും. കഴുകുന്നയാൾ ഗ്ലൗസ് ധരിക്കണം. മുറിവ് വൃത്തിയാക്കി കഴിഞ്ഞാൽ മൃഗാശുപത്രിയിൽ എത്തിക്കണം. ചെറിയ മുറിവ് ആണെങ്കിലും വൈദ്യസഹായം ഉറപ്പാക്കണം. കടിയേറ്റ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. തുടർന്ന് ആകെ 6 ഡോസ് കുത്തിവയ്പ്പ് എടുക്കണം.

മൃഗങ്ങൾക്കുമുണ്ട് നഷ്ടപരിഹാരം.

തെരുവുനായയുടെ കടിയേറ്റ് ചെത്താൽ മൃഗങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. മൃഗാശുപത്രി വഴിയാണ് അപേക്ഷിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് ഇത് പരിശോധിച്ച് ഉറപ്പുവരുത്തും. പശു ഒന്നിന് 16,000 രൂപ വരെയും ആടിന് 1650 വരെയും നഷ്ടപരിഹാരം ലഭിക്കാം. തെരുവുനായ ആക്രമണം മൂലം ചത്താൽ കോഴി ഒന്നിന് 50 രൂപ വീതം പരമാവധി 50,000 രൂപ വരെ ലഭിക്കാൻ അർഹതയുണ്ട്.

കടിയേറ്റ മൃഗങ്ങൾ.

പശു - 297.

ആട് - 1008.

വളർത്തുനായ - 869.

വളർത്തുപൂച്ച - 181.

മറ്റുള്ളവ - 130.

ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഒാഫീസർ ഷാജി പണിക്കശേരി പറയുന്നു.

ആഗസ്റ്റ് മാസത്തിൽ 452 മൃഗങ്ങൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. പേവിഷ ബാധയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55.36 ശതമാനമാണ്.

Advertisement
Advertisement