ബ്രിട്ടനിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ 'അല്ലാഹു അക്ബർ' വിളികളുമായി പ്രതിഷേധക്കാർ, പതിവില്ലാത്ത വർഗീയ വിദ്വേഷക്കാഴ്ചകളിൽ ഞെട്ടി യൂറോപ്യൻ രാജ്യം 

Wednesday 21 September 2022 10:35 AM IST

ലണ്ടൻ : ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം കിഴക്കൻ ഇംഗ്ലണ്ട് നഗരമായ ലെസ്റ്ററിൽ പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ കലാപത്തിൽ അമ്പതോളം പേർ അറസ്റ്റിൽ. മത്സര ശേഷം ഹിന്ദു മുസ്ലീം വിഭാഗത്തിൽപ്പെട്ടയാളുകളാണ് പരസ്പരം അക്രമിച്ചത്. ഏഷ്യാകപ്പിൽ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷമായിരുന്നു രാജ്യത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അക്രമസംഭവത്തിൽ നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയും, ആരാധനാലയത്തിൽ ഉയർത്തിയിരുന്നു കാവി പതാക വലിച്ചെറിയുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിലെ സ്‌മെത്വിക്ക് പട്ടണത്തിലുള്ള ക്ഷേത്രത്തിന് മുന്നിൽ മുസ്ലീം മതവിഭാഗത്തിൽ പെട്ട 200ഓളം പേർ പ്രതിഷേധവുമായെത്തി. ഈ പ്രതിഷേധത്തിലെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌പോൺ ലെയ്നിലെ ദുർഗാഭവൻ ഹിന്ദു സെന്ററിലേക്ക് 'അല്ലാഹു അക്ബർ' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് 200ഓളം ആളുകൾ തടിച്ചുകൂടുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. പ്രതിഷേധക്കാരെ തടയാൻ വൻ സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ചിലർ പൊലീസ് വലയം ഭേദിച്ച് മതിലുകളിൽ കയറാൻ ശ്രമിച്ചു.

ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിക്കുകയും ഇന്ത്യാക്കാർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലെസ്റ്ററിലുണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 47 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരു മതവിഭാഗങ്ങളിലേയും നേതാക്കൾ ഒത്തുകൂടി സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അക്രമം ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.