പേപ്പാറയിൽ ക്യാമ്പിനെത്തിയ എസ്.പി.സി സംഘത്തെ ആക്രമിച്ചു
വിതുര: കിളിമാനൂരിൽ നിന്ന് പേപ്പാറ ഡാമിൽ പ്രകൃതിപഠന ക്യാമ്പിനെത്തിയ എസ്.പി.സി സേനാംഗങ്ങളെ ഡാം സന്ദർശിക്കാനെത്തിയ സംഘം മദ്യലഹരിയിൽ അസഭ്യവർഷം നടത്തുകയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി സക്കീർഹുസൈനെ വിതുര പൊലീസ് അറസ്റ്റുചെയ്‌തു. ഒപ്പമുണ്ടായിരുന്ന ആര്യനാട് സ്വദേശികളായ ഷിജികേശവൻ, ഉദയകുമാർ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. സംഘത്തിന്റെ ആക്രമണത്തിൽ എസ്.പി.സി പരിശീലകരായ എസ്.ഐ രാജേന്ദ്രൻനായർ, റിട്ട എസ്.ഐ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ എന്നിവർക്ക് പരിക്കേറ്റു. ഇവർ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കിളിമാനൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ 41 എസ്.പി.സി കേഡറ്റുകൾ ചൊവ്വാഴ്ചയാണ് ക്യാമ്പിൽ പങ്കെടുക്കാൻ പേപ്പാറയിലെത്തിയത്. ബുധനാഴ്ച വൈകിട്ട് കേഡറ്റുകൾ മാർച്ച് പാസ്റ്റ് ചെയ്യുന്നതിനിടെ പ്രതികൾ മദ്യലഹരിയിൽ കുട്ടികളെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്‌തപ്പോഴായിരുന്നു ആക്രമണം. സക്കീർഹുസൈനെ എസ്.പി.സി സംഘം പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മറ്റുള്ളവർ ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു. എസ്.പി.സി സംഘത്തെ ആക്രമിച്ചവരെ ഉടൻ അറസ്റ്റുചെയ്യുമെന്ന് വിതുര പൊലീസ് അറിയിച്ചു.