ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ച റിസപ്‌ഷനിസ്റ്റിനെ കൊലപ്പെടുത്തി, ബിജെപി നേതാവിന്റെ മകന്റെ റിസോർട്ട് ഇടിച്ചുനിരത്തി

Saturday 24 September 2022 10:50 AM IST

ഡെറാഡൂൺ: സ്വന്തം ഉടമസ്ഥതയിലുള്ള റിസോർട്ടിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പോരി ഗാർവാൽ സ്വദേശിയായ അങ്കിത ഭന്താരി (19) ആണ് കൊല്ലപ്പെട്ടത്. പോരി ജില്ലയിൽ ഋഷികേഷിന് സമീപത്തായി പ്രവർത്തിക്കുന്ന റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത.

നാല് ദിവസം മുൻപ് അങ്കിതയെ കാണാതായതായി ബന്ധുക്കളും പുൽകിതും പരാതി നൽകിയിരുന്നു. തുടക്കം മുതൽ തന്നെ അങ്കിതയുടെ കുടുംബത്തിന് പുൽകിതിനെ സംശയമുണ്ടായിരുന്നു. ഹോട്ടലിലെത്തുന്ന അതിഥികളുമായി ശാരീരികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച അങ്കിതയെ പുൽകിതും മറ്റ് രണ്ട് ജീവനക്കാരും ചേർന്ന് മലഞ്ചെരുവിൽ നിന്ന് തള്ളിയിടുകയായിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഋഷികേഷിലെ ചില്ല കനാലിൽ നിന്ന് ദുരന്ത നിവാരണ സേന ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ യുവതിയുടെ സഹോദരനും പിതാവും മൃതദേഹം തിരിച്ചറിഞ്ഞു.

സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ ഉത്തരവ് പ്രകാരം പുൽകിതിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. യുവതിയെ കൊലപ്പെടുത്തിയവരെ വെറുതേവിടില്ലെന്നും കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertisement
Advertisement