പട്ടാള അട്ടിമറി നടന്നു എന്ന് വ്യക്തമാക്കി ചൈനയിൽ നിന്നും കൂടുതൽ തെളിവുകൾ; വിമാനങ്ങളും ഹൈസ്‌പീഡ് ട്രെയിനുകളും വ്യാപകമായി റദ്ദാക്കുന്നു

Sunday 25 September 2022 11:54 AM IST

ബീജിംഗ്: ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ഷാങ്‌ഹായ് കോ‌ർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വീട്ടുതടങ്കലിലായെന്ന പ്രചരണത്തിന് പിന്നാലെ ചൈനയിൽ പട്ടാള അട്ടിമറി നടന്നതായി സംശയമുണർത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒരു ചൈനീസ് വെബ്‌സൈറ്റിലെ വിവരങ്ങളെ അധികരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങൾ അട്ടിമറി സൂചനയുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ വിമാനസർവീസുകൾ വ്യാപകമായി റദ്ദാക്കിയതായാണ് വിവരം. ഏതാണ്ട് 60 ശതമാനം വിമാന സർവീസുകൾ പ്രധാന നഗരങ്ങളിലെല്ലാം റദ്ദാക്കിയെന്നാണ് സൂചന. ഇതിന് പിന്നാലെ മിലിട്ടറി വാഹനങ്ങൾ ബീജിംഗ് നഗരത്തിലൂടെ പോകുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബീജിംഗ് നഗരം ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) പിടിച്ചെടുത്തതായാണ് അഭ്യൂഹം. മാത്രമല്ല രാജ്യത്തെ വിവിധ നഗരങ്ങളിലെ ഹൈസ്‌പീഡ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

എന്നാൽ പട്ടാള അട്ടിമറി നടന്നതായോ ഗതാഗത സംവിധാനം നിർത്തിയതായോ ഒന്നും ഔദ്യോഗിക മാദ്ധ്യമങ്ങൾ സൂചന നൽകുന്നില്ല. സെ‌പ്‌തംബർ 21ന് ചൈനയിലാകെ 9583 വിമാനങ്ങൾ റദ്ദാക്കിയെന്ന് അമേരിക്കൻ മാദ്ധ്യമമായ 'ദി എപ്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ബീജിംഗിൽ 622 വിമാനങ്ങൾ, ഷാങ്‌ഹായ് വിമാനത്താവളത്തിൽ നിന്നും 652, ഷെൻസൻ ബാഹോ വിമാനത്താവളത്തിൽ നിന്നും 542 വിമാനങ്ങളും റദ്ദാക്കിയെന്നും എപ്ക് ടൈംസ് പത്രം പുറത്തുവിട്ട വാർത്തയിലുണ്ട്.

എസ്.സി.ഒ ഉച്ചകോടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയിട്ട് ഒരാഴ്‌ചയായിട്ടും ഷി ജിൻപിംഗ് പൊതുസമൂഹത്തെ അഭിസംബോധന ചെയ്യാത്തതും പ്രചരിക്കുന്ന വാർത്തയിൽ സത്യമുണ്ടോ എന്ന് അന്താരാഷ്‌ട്ര സമൂഹം സംശയിക്കാൻ കാരണമായി. ഷി ജിൻപിംഗിന്റെ വിമർശകരായ രണ്ട് മുൻ മന്ത്രിമാരെ വധശിക്ഷയ്‌ക്ക് വിധിച്ചത് ഈയിടെയാണ്. എന്നാൽ ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ ഷി ക്വാറന്റൈനിൽ ആകുമെന്നും ചൈനയിൽ വ്യാപകമായി കൊവിഡ് ഉള‌ളതിനാൽ നടപടിയുടെ ഭാഗമായി വിമാനങ്ങൾ റദ്ദാക്കിയതാകാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ ചൈനയുടെ മുൻ പ്രസിഡന്റ് ഹു ജിന്താവോയും മുൻ പ്രധാനമന്ത്രി വെൻ ജിബാവോയും മുൻ പി.ബി അംഗം സോംഗ് പിംഗിനെ കൂട്ടുപിടിച്ച് സെൻട്രൽ ഗാർഡ് ബ്യൂറോയുടെ (സി.ജി.ബി) നിയന്ത്രണം ഏറ്റെടുത്തതായും തിരികെയെത്തിയ ഷി ജിൻപിംഗിനെ സിജിബി സ്ഥാനത്ത് നിന്ന് പുറത്താക്കി അറസ്‌റ്റു ചെയ്‌തു എന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതത്ര എളുപ്പമല്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും മറ്റൊരു വാദവുമുണ്ട്.