ദീപാവലിക്ക് സ്വന്തം ഗ്രാമത്തിൽ സോളാർവെളിച്ചവുമായി വജ്ര രാജാവ്
സൂറത്ത്: ഈ ദീപാവലിക്ക് സൂറത്തിലെ അംമ്രേലി ജില്ലയിലെ ദുധാല ഗ്രാമത്തിലെ ജനങ്ങളുടെ മുഖത്ത് പരക്കുക സോളാർ വിളക്കുകളുടെ പ്രഭ. ആഘോഷ നാളിൽ മാത്രമൊതുങ്ങുന്നതല്ല ആ പ്രകാശം. സൂറത്തിലെ വജ്ര രാജാവ് തന്റെ ഗ്രാമത്തിന് ദീപാവലി സമ്മാനമായി നൽകിയത് സൗരോർജ്ജത്തിന്റെ അനന്ത സാദ്ധ്യതകളാണ്. ഗ്രാമത്തിലെ 850 ഓളം കുടുംബങ്ങൾക്കാണ് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഊർജ്ജ സ്രോതസ്സുകളുടെ പ്രയോജനം ലഭിക്കുക.
ശ്രീരാമകൃഷ്ണ എക്സ്പോർട്ട്സ് ഡയമണ്ട് നിർമ്മാണ സ്ഥാപനത്തിന്റെ ഉടമകളും ധൊലാകിയ കുടുംബവും ദുധാല സ്വദേശികളും ചേർന്നപ്പോൾ ദുധാല ഗ്രാമം സർക്കാർ സബ്സിഡി ഇല്ലാതെ വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഗ്രാമമായി. സോളാർ പാനൽ നിർമ്മാതാവും പ്ലാന്റ് ഡെവലപ്പറുമായ ഗോൾഡി സോളാറുമായി സഹകരിച്ചാണ് ധൊലാക്കിയാസിന്റെ ശ്രീറാം കൃഷ്ണ നോളജ് ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കിയത്. ഗ്രാമത്തിലെ 232 വീടുകളിലും കടകളിലുമായി 276.5 കിലോവാട്ട് ശേഷിയുള്ള സോളാർ പവർ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു കോടിയാണ് പദ്ധതി ചെലവ്.