ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പാക്കി; കുട്ടിയുടെ ഭാവിക്കായി നൽകിയത് 80 ലക്ഷം രൂപ

Thursday 29 September 2022 7:34 AM IST

മുംബയ്: ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് അവസാനിപ്പിച്ചു. ഒത്തുതീർപ്പിലെത്തിയതായി ഇരുവരും ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ബിനോയ് പരാതിക്കാരിയുടെ കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകി. ഇതോടെ നിയമ നടപടികൾ അവസാനിപ്പിക്കാൻ യുവതി തയ്യാറാവുകയായിരുന്നു.

യുവതിക്ക് പണം നൽകിയതിന്റെ രേഖയും ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് കരാറിൽ പറയുന്നില്ല. ജസ്റ്റിസുമാരായ ആർ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചത്.


2019 ജൂൺ 13നാണ് യുവതി ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നും ബന്ധത്തിലൊരു കുട്ടിയുണ്ടെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഡി എൻ എ ടെസ്റ്റ് നടത്താൻ നിർദേശം നൽകി.

2019 ജൂലായ് 29 ന് ബൈക്കുളയിലെ ആശുപത്രിയിൽ ഡി എൻ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാമ്പിൾ ശേഖരിച്ചു. സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫലം എന്താണെന്ന് പുറത്തുവന്നിരുന്നില്ല.

Advertisement
Advertisement