ആർഷയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
എരമല്ലൂർ: മലവെള്ളപ്പാച്ചിൽ കവർന്ന ആർഷ (24) നാടിന്റെ നൊമ്പരമായി. കഴിഞ്ഞ ദിവസം മലപ്പുറം കരുവാരക്കുണ്ടിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടാണ് ചന്തിരൂർ വേഴക്കാട്ട് സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ആർഷയെ കാണാതായത്.
ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ആർഷയും കുടുംബാംഗങ്ങളും കരുവാരക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കൽക്കുണ്ടു റിസോർട്ടിന് സമീപമുള്ള ചോലയിൽ കുടുംബാംഗങ്ങളൊടൊപ്പം കുളിക്കാൻ ഇറങ്ങിയ ഉടനുണ്ടായ മലവെള്ളപ്പാച്ചിലാണു ആർഷയുടെ ജീവൻ കവർന്നത്. ഒഴുക്ക് കുറവുള്ള, തെളിഞ്ഞ അവസ്ഥയിലായിരുന്നു ചോലയെന്നു കുടുംബാംഗങ്ങൾ പറയുന്നു. മലയോര മേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റത്തെക്കുറിച്ച് പുറത്ത് നിന്ന് വരുന്നവർക്കുള്ള അറിവില്ലായ്മയാണ് മരണത്തിന് കാരണമായത്.
കൂടെയുണ്ടായിരുന്നവർ ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കൽക്കുണ്ടു പള്ളിക്കു സമീപമുള്ള പാറയിൽ തങ്ങിയ നിലയിൽ കണ്ടെത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പൊലീസ് നടപടികൾക്കു ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ ചന്തിരൂരിലെ വീട്ടിൽ എത്തിച്ചു സംസ്കാരം നടത്തി. ആഗ്രയാണ് സഹോദരി.