അമേരിക്കയിൽ തട്ടിക്കൊണ്ടു പോയ ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ട നിലയിൽ 

Thursday 06 October 2022 10:32 AM IST

കാലിഫോർണിയ : അമേരിക്കയിൽ തട്ടിക്കൊണ്ടു പോയ ഇന്ത്യൻ വംശജരായ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ നാലംഗ കുടുംബത്തെ തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ കടത്തിയ സ്ഥലത്തിനടുത്ത് നിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. അക്രമി സംഘത്തിലുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഞ്ചാബിലെ ഹോഷിയാർപൂരിലെ ഹർസി പിന്ദ് സ്വദേശികളായവരാണ് അമേരിക്കയിൽ കൊല്ലപ്പെട്ടത്. അമൻദീപ് സിംഗ്, ജസ്ദീപ് സിംഗ്, ഇയാളുടെ ഭാര്യ ജസ്ലീൻ കൗർ, മകൾ അരൂഹി ധേരി എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവരുടെ വാഹനം തീപിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ നാലംഗത്തെ അക്രമികൾ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ഒരാളുടെ എ ടി എം കാർഡ് ഉപയോഗിച്ച് അക്രമി പണം പിൻവലിച്ചതായും കണ്ടെത്തി. മെഴ്സ്ഡ് കൗണ്ടിയിലെ അറ്റ്വാട്ടറിലെ എടിഎമ്മിലാണ് കാർഡുപയോഗിച്ചത്.

Advertisement
Advertisement