എയ്ൽസ് ബിയാലിയാ​റ്റ്സ്‌കി ജനാധിപത്യ പോരാളി

Saturday 08 October 2022 5:24 AM IST

സ്റ്റോക്ക്‌ഹോം : റഷ്യയുടെ അയൽരാജ്യമായ ബെലാറൂസിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനാണ് എയ്ൽസ് ബിയാലിയാ​റ്റ്സ്‌കി. ബെലറൂസിലെ സ്വേച്ഛാധിപത്യ ഭരണാധികാരി അലക്സാണ്ടർ ലുകാഷെൻകോ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തിയപ്പോഴാണ് 1996ൽ എയ്‌ൽസ്' വിയസ്‌ന" ( വസന്തം ) എന്ന മനുഷ്യാവകാശ സംഘടന രൂപീകരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായി ആണ് ലുകാഷെൻകോ. ബെലാറൂസിൽ തടവിലാക്കപ്പെട്ട പ്രതിഷേധക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വിയസ്‌ന പിന്തുണ നൽകി. രാഷ്ട്രീയ തടവുകാർക്ക് നേരെ ബെലാറൂസ് ഭരണകൂടം നടത്തിയ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നു. 1980കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു എയ്‌ൽസിന്റെ പോരാട്ടം. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ 2011ൽ നികുതിവെട്ടിപ്പ് കുറ്റം ചുമത്തി മൂന്ന് വർഷം ജയിലിലടച്ചു. 2014ൽ മോചിതനായി. 2020 പ്രസിഡൻന്റ് തിരഞ്ഞെടുപ്പിൽ ലുകാഷെൻകോ തിരിമറി കാട്ടിയെന്നാരോപിച്ച് രാജ്യത്ത് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. 2021ൽ എയ്ൽസ് വീണ്ടും അറസ്റ്റിലായി. ബെലറൂസ് അധികൃതർ ഒരു അധിനിവേശ ഭരണകൂടമാണെണ് അറസ്റ്റിന് മുമ്പ് അലെസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നൂറുകണക്കിന് ആക്ടിവിസ്റ്റുകളും അറസ്റ്റിലായി. ജയിലിൽ തുടരുന്ന അലെസിന്റെ ആരോഗ്യസ്ഥിതി വ്യക്തമല്ല. എയ്ൽസിന് ലഭിച്ച അംഗീകാരത്തിന് ഭാര്യ നറ്റാലിയ പിൻചക് നോബൽ കമ്മിറ്റിയെ നന്ദി അറിയിച്ചു.

യുക്രെയിനിലേക്ക് റഷ്യൻ സേന കടന്നുകയറുന്നതിന് ലുകാഷെൻകോയുടെ പിന്തുണയുമുണ്ടായിരുന്നു. ബെലാറൂസ് താവളമാക്കിയാണ് റഷ്യൻ സേന ആക്രമണം നടത്തിയത്. 1994ൽ പ്രസിഡന്റായ ലുകാഷെൻകോ അന്നു മുതൽ ഭരണത്തിൽ തുടരുകയാണ്. യൂറോപ്പിലെ അവസാന സ്വേച്ഛാധിപതിയെന്നാണ് ലുകാഷെൻകോയെ വിശേഷിപ്പിക്കുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ കനത്ത വെല്ലുവിളിക്കിടെ തനിക്ക് 80 ശതമാനം വോട്ട് കിട്ടിയെന്ന് അവകാശപ്പെട്ടാണ് ആറാം തവണയും പ്രസിഡന്റായി സ്ഥാനമേറ്റത്. ലുകാഷെൻകോ ഫലങ്ങളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പിന്നാലെയുണ്ടായ പ്രക്ഷോഭത്തിൽ 35,000ത്തിലേറെ പേർ അറസ്റ്റ് ചെയ്യപ്പെട്ടു.

Advertisement
Advertisement