മാങ്ങാ കള്ളൻ പൊലീസിനെ കാണാനില്ലത്രേ !

Monday 10 October 2022 12:00 AM IST

വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ സദാചാര പൊലീസുകാർ തല്ലിക്കൊന്ന കേരളത്തിൽ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ മാങ്ങാ കള്ളനായ പൊലീസുകാരനെ പിടിക്കാൻ മഷിയിട്ടു നോക്കിയിട്ടും കഴിയുന്നില്ലെന്നതാണ് പുതിയ വിശേഷം.

ഏതു പ്രതിയെയും രാക്കുരാമാനം പൊക്കാൻ കഴിവുള്ള പൊലീസുകാരുള്ള നാട്ടിൽ കള്ളൻ പൊലീസ് ഒളിവിൽ വിലസുന്നത് ചില ഏമാൻമാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാർ സംശയിക്കുമ്പോൾ പൊടിപോലും കണ്ടു പിടിക്കാനില്ലെന്നാണ് വല്യ ഏമാൻമാരുടെ ഭാഷ്യം. മുൻകൂർ ജാമ്യം കിട്ടിയാൽ മാങ്ങാകള്ളൻ ഉടൻ പൊങ്ങും അതുവരെ അണ്ടർഗ്രൗണ്ടിൽ വിലസുകയാണ് .

"വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ .. എന്ന അയ്യപ്പപ്പണിക്കരുടെ കവിത പോലെ ആളും പേരുമില്ലാത്ത പൊതുവഴിയിൽ കുട്ടയിൽ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയിൽ വെച്ചു വീട്ടിൽ കൊണ്ടു പോയ പാവം കാക്കികുപ്പായക്കാരനെ കള്ളനെന്ന് വിളിക്കാമോ എന്നാണ് പൊലീസ് ഭാഷ്യം. കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളൻ പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി .കട ഉടമ വെച്ച സി.സി ടി.വി കാമറയിൽ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞതു കൊണ്ട് ഏമാൻ പിടിയിലായി. കാമറാ ഇല്ലായിരുന്നെങ്കിൽ വല്ല പാവങ്ങളെയും കള്ളനാക്കി ഇടിച്ചു ഇഞ്ച പരുവമാക്കിയേനേ . മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാർത്താവുന്ന കുറ്റമല്ല . സ്റ്റേഷൻ ജാമ്യത്തിൽ ഇൗസിയായി പുറത്ത് ഇറങ്ങാമെന്ന കുറ്റമേയുള്ളൂവെങ്കിലും നിയമപാലകൻ കള്ളന് കഞ്ഞിവെച്ചവനായി മാറിയത് തെളിവ് സഹിതം സോഷ്യൽ മീഡിയായിൽ വൈറലായതാണ് പ്രശ്നമായി സസ്പെൻഷനിൽ കലാശിക്കാൻ കാരണം .

മാങ്ങാ മോഷണം നടത്തിയ ഏമാൻ ആൾ ചില്ലറക്കാരനൊന്നുമല്ല . കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സിനെ വിവാഹ വാഗ്ദാന നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇവരെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും ശ്രമിച്ച കേസിലും പ്രതിയാണ് . ഡ്യൂട്ടിയിലല്ലാത്തപ്പോഴും പൊലീസ് വേഷത്തിൽ നാട്ടുകാരെ വിരട്ടൽ. സകല മാഫിയകളുടെയും ഉറ്റബന്ധു, ശബരിമല അയ്യപ്പനെ കാണാൻ ക്യൂവിൽ നിൽക്കാതെ വി.ഐ.പി ദർശനം നടത്താൻ പിരിവു നടത്തിയ വീരൻ തുടങ്ങി നിരവധി പരാതികൾ ഉയർന്നിട്ടും അന്വേഷണം മുന്നോട്ടു നീക്കാതെ പൊലീസ് സേനയിലെ ചില ഉന്നതർ സംരക്ഷിച്ചു പോന്ന ഏമാനാണ് ഇപ്പോൾ മാങ്ങാ മോഷണകുറ്റത്തിന് ഒളിവിൽ പോയത്.

കള്ളനെ കുറുക്കന് കാവൽ ഏൽപ്പിച്ചതു പോലെ , വേലി തന്നെ വളവ് തിന്നതു പോലെ തുടങ്ങിയവ നാടൻ പഴംചൊല്ലാണെങ്കിലും പൊലീസ് സേനയിൽ പലപ്പോഴും ഇതാണ് നടക്കാറുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് സേനയിൽ കൂടതലെന്ന് ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി തന്നെ അടുത്ത നാളിൽ പറഞ്ഞിരുന്നു. ഇത്തരംക്രിമിനലുകളുടെ എണ്ണം കൂടിയതുകൊണ്ടാകാം ആരെയും പിരിച്ചു വിടാതെ നാട്ടുകാരുടെ നെഞ്ചത്ത് ലെഫ് റൈറ്റ് അടിക്കാൻ സേനയിൽ വച്ചുപൊറുപ്പിക്കുന്നത് . തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന പഴംചൊല്ല് വല്യ ഏമാൻമാർ ഓർത്താൽ നന്ന്...

Advertisement
Advertisement