കേട്ടതെല്ലാം മനഃപാഠം; രണ്ടാം വയസിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിൽ ദയാ ദ്രോണ
കൂത്തുപറമ്പ്:രണ്ടാം വയസ്സിൽ തന്നെ ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം പിടിച്ചതിന്റെ നിറവിലാണ് കൂത്തുപറമ്പ് ഏഴാംമൈലിലെ ദയാദ്രോണ .ഒറ്റത്തവണ മാത്രം കേട്ടാൽ മതി രണ്ടു വയസ്സുകാരിയായ ദയാ ദ്രോണക്ക് അതെല്ലാം മനപ്പാഠമാക്കാൻ. മകൾക്ക് ഏത് കാര്യവും പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവുണ്ടെന്ന് ജനിച്ച് ഏഴുമാസം പിന്നിടുമ്പോഴാണ് രക്ഷിതാക്കൾക്ക് മനസ്സിലാകുന്നത്. പിന്നീട് ശാസ്ത്രീയമായി പരിശീലനം നൽകുകയായിരുന്നുവെന്ന് അമ്മ ഹൃദ്യ പറഞ്ഞു.
രണ്ടു വയസ്സും രണ്ടുമാസവും പിന്നിടുമ്പോഴാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിൽ ദയ ഇടം പിടിച്ചത്. ലോക രാജ്യങ്ങൾ, ഇന്ത്യയിലെ ഭരണാധികാരികൾ, വാഹനങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പേരുകൾ ആരുടെയും സഹായമില്ലാതെയാണ് ദയാദ്രോണ ഓർത്തെടുത്ത് പറയുന്നത്. കൂടാതെ ആശുപത്രി ഉപകരണങ്ങൾ കമ്പ്യൂട്ടർ പാർട്സുകൾ,ശരീര അവയവങ്ങൾ,കായിക മത്സരങ്ങൾ, എന്നിവയും തിരിച്ചറിയും.
കലാംസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട് ദയ. പെരിങ്ങത്തൂർ അണിയരം സ്വദേശി ഷഖിലിന്റെയും കോട്ടയം പോയിൽ ഏഴാംമൈലിലെ ഹൃദ്യയുടെയും ഏക മകളാണ് ഈ മിടുക്കി.