സായിബാബയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി മരവിപ്പിച്ചു; പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത് ഗുരുതര കുറ്റങ്ങളെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മാവോയിസ്റ്റ് കേസിൽ പ്രൊഫ. ജി എൻ സായിബാബ ഉൾപ്പടെ ആറ് പേരെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതര കുറ്റങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയുള്ള കുറ്റങ്ങളാണ് സായിബാബ അടക്കമുള്ളവർക്കെതിരെയുള്ളത്. തെളിവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇവരെ ശിക്ഷിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസറായ സായിബാബ നാഗ്പൂർ സെൻട്രൽ ജയിലിലാണ് ഇപ്പോഴുള്ളത്.
വിചാരണക്കോടതിയായ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷൻസ് കോടതി 2017ലാണ് സായിബാബ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇത് ചോദ്യം ചെയ്ത് സായിബാബ സമർപ്പിച്ച അപ്പീലിൽ ഇന്നലെയാണ് ജസ്റ്റിസ് രോഹിത് ദിയോ, ജസ്റ്റിസ് അനിൽ പൻസാരെ എന്നിവരടങ്ങിയ ബെഞ്ച് കുറ്റവിമുക്തനാക്കിയത്. തുടർന്ന് സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിന്റെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ അപ്പീൽ നൽകുകയായിരുന്നു.