സംസ്ഥാന ഹൈവേകൾ കേന്ദ്രം ഏറ്റെടുത്ത് വികസിപ്പിക്കും
ന്യൂഡൽഹി: ഉയർന്ന ഗതാഗത സാന്ദ്രതയുള്ള സംസ്ഥാന പാതകൾ 25 വർഷത്തേക്ക് ഏറ്റെടുത്ത് 4- 6 വരി ഹൈവേകളാക്കി മാറ്റാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു.ഭൂമി ഏറ്റെടുക്കൽ ചെലവുകളും മറ്റും ടോൾ പിരിച്ച് 12-13 വർഷം കൊണ്ട് ഈടാക്കുമെന്ന് മുംബയിൽ അസോസിയേഷൻ ഒഫ് നാഷണൽ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഒഫ് ഇന്ത്യ സമ്മേളനത്തിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
പുതിയ 27 എക്‌സ്‌പ്രസ് ഹൈവേകൾ:
മുംബയ് -ബാംഗ്ലൂർ ഗ്രീൻ എക്‌സ്‌പ്രസ് ഹൈവേ: മുംബയ്-ബാംഗ്ലൂർ യാത്ര 5 മണിക്കൂറും പൂനെ-ബാംഗ്ലൂർ യാത്ര 3.5- 4 മണിക്കൂറുമായും കുറയ്ക്കും.മുംബയ്-പൂനെ എക്‌സ്‌പ്രസ് ഹൈവേയിൽ നിന്നാണ് ബാംഗ്ലൂർ ഹൈവേ തുടങ്ങുക.
ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്ന ഹൈവേകൾ:
ഡൽഹി - ഡെറാഡൂൺ,(2 മണിക്കൂർ) ഡൽഹി - ഹരിദ്വാർ(2 മണിക്കൂർ) ഡൽഹി - ജയ്‌പൂർ(2 മണിക്കൂർ) ഡൽഹി - ചണ്ഡീഗഡ്(2.5 മണിക്കൂർ) ഡൽഹി-അമൃത്‌സർ(4 മണിക്കൂർ) ഡൽഹി - ശ്രീനഗർ(8 മണിക്കൂർ) ഡൽഹി - കത്ര( 6 മണിക്കൂർ) ഡൽഹി - മുംബയ്( 10 മണിക്കൂർ) ചെന്നൈ-ബാംഗ്ലൂർ(2 മണിക്കൂർ) ലഖ്‌നൗ- കാൺപൂർ(അരമണിക്കൂർ).
ഗോരഖ്പൂർ-സിലിഗുരി,വാരണാസി-കൊൽക്കത്ത ഹൈവേ പദ്ധതികളും പരിഗണനയിൽ.നാഷണൽ ഹൈവേ ഗ്രിഡ് ലക്ഷ്യം.ടോൾ വരുമാനം 40,000 കോടിയായി ഉയർന്നു.2024 അവസാനത്തോടെ 1,40 ലക്ഷം കോടി രൂപയായി ഉയരും.2,50,000 കോടി രൂപ ചെലവിൽ 75 തുരങ്കങ്ങൾ നിർമ്മിക്കും.ഭാവിയിൽ സ്വകാര്യമേഖലയിലെ നിക്ഷേപകരുമായി സഹകരിച്ച് ഭൂമി ഏറ്റെടുക്കും.