പ്രിയാ വർഗീസിന്റെ സത്യവാങ്മൂലം ഹൈകോടതിയിൽ: സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അദ്ധ്യാപക വിഭാഗത്തിൽ പരിഗണിക്കണം :

Saturday 29 October 2022 10:03 PM IST

കണ്ണൂർ:സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനദ്ധ്യാപക വിഭാഗത്തിലാണെന്ന സിൻഡിക്കേറ്റ് നിലപാടിന് കടക വിരുദ്ധമായി പ്രീയ വർഗീസിന്റെ സത്യവാങ്മൂലം.ഹൈക്കോടതിയിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയവർഗീസ് സത്യവാങ്മൂലം നൽകിയത്. സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനദ്ധ്യാപക വിഭാഗത്തിൽ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ പ്രിയ വർഗീസിന്റെ സത്യവാങ്മൂലത്തിൽ വൈരുദ്ധ്യമുണ്ടെന്ന് സേവ് യൂനിവേഴ്സിറ്റി ഫോറം ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബർ 16ന് ചേർന്ന കണ്ണൂർ സർവ്വകലാശാല സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി അദ്ധ്യക്ഷയും സി.പി.എം വനിതാ നേതാവുമായ എൻ.സുകന്യയാണ്, പ്രിയ വർഗീസിന്റെ അവകാശ വാദം തള്ളി ഇക്കാര്യം സെനറ്റ് യോഗത്തിൽ വെളിപ്പെടുത്തിയതെന്ന് ഫോറം നേതാക്കൾ പറയുന്നു. ഗവേഷണകാലം അസോസിയേറ്റ് പ്രൊഫസ്സറുടെ നേരിട്ടുള്ള നിയമത്തിന് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന് യു.ജി.സി കോടതിയെ നേരത്തെ തന്നെ രേഖാമൂലം അറിയിച്ചിരുന്നു.എന്നാൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു യു.ജി.സി നിലപാട്. സർവ്വകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തിൽ പ്രിയ വർഗീസിന്റെ ദിവസവേതന അദ്ധ്യാപന കാലയളവും ഗവേഷണകാലവും ഉൾപ്പടെ 11 വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേസ് ഹൈക്കോടതി നവംബർ രണ്ടിന് പരിഗണിക്കും. അതുവരെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് തുടരും.

Advertisement
Advertisement