ഹിജാബ് വിരുദ്ധ പ്രക്ഷോഭം: പ്രതിഷേധക്കാരെ പരസ്യ വിചാരണ ചെയ്യാൻ ഇറാൻ
ടെഹ്‌റാൻ : ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് തടങ്കലിലാക്കപ്പെട്ട 2,000ത്തോളം പേരെ പരസ്യ വിചാരണ നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിൽ 1,000ത്തോളം പേർ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പിടികൂടപ്പെട്ടവരും മറുള്ളവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ വരെ ഇവർക്ക് മേൽ ചുമത്തിയേക്കുമെന്നാണ് സൂചന. വിചാരണയ്ക്കുള്ള നടപടികൾ ഉടൻ ആരംഭിക്കും. പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നതിനിടെയാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ നീക്കം. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മഹ്സ അമിനി (22) എന്ന യുവതി മരിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. പ്രതിഷേധക്കാരെ ക്രൂരമായി സുരക്ഷാ സേന അടിച്ചമർത്തുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിരുന്നു.