ഷാരോൺ കൊലക്കേസ്: ഗ്രീഷ്മ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ

Saturday 05 November 2022 1:12 AM IST

നെയ്യാറ്റിൻകര: പാറശ്ശാല ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണിത്. കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും നാല് ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഗ്രീഷ്മയെ ഇന്ന് രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും .

ഇന്നലെ വൈകിട്ട് 3.15ഓടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിൽ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയ ശേഷമാണ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയത്. ഗ്രീഷ്‌മയെ 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ, പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന്‌ കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.


പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നുവെന്ന എഫ്‌.ഐ.ആർ പോലും പൊലീസിന്റെ പക്കലില്ലെന്ന് ഗ്രീഷ്മയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെക്കുറിച്ചൊന്നും പറയുന്നില്ല.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും, അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാനും, തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദേശം നൽകി. ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. തെളിവുകൾ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ്‌ പ്രതി ചേർത്തത്. ഷാരോണിന്റെ കൊലയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement
Advertisement