മലയോര മേഖലകളിൽ വേണം ജാഗ്രത, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Sunday 13 November 2022 6:45 AM IST

തിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് പുതച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലനിന്നിരുന്ന 'ശക്തി കൂടിയ ന്യൂനമർദ്ദം' ദുർബലപെട്ട് ന്യൂനമർദ്ദമായി തീർന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴിയായി നവംബർ 13 ന് പ്രവേശിക്കാനാണ് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി കേരളത്തിൽ നവംബർ 13 , 14 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ലക്ഷദ്വീപ്, മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും (മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത) മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോടു ചേർന്ന് നവംബർ 16 നു പുതിയ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യത ഉള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്

ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാൽ ഇവിടെ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.