ലോകം ഖത്തറിലേക്ക് ഉരുളുമ്പോൾ

Friday 18 November 2022 9:48 PM IST

ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഏഷ്യൻ രാജ്യമായ ഖത്തറിൽ ഫസ്റ്റ് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം ഒരു ഫുട്ബാളിനോളം ചെറുതാവുകയും ഫുട്ബാൾ ലോകത്തോളം വലുതാവുകയും ചെയ്യുന്ന ദിനരാത്രങ്ങളാണ് ഇനി വരുന്നത്. വിവിധ വൻകരകളിൽ നിന്നായി 32 ടീമുകൾ എട്ടുഗ്രൂപ്പുകളായി തിരിഞ്ഞ് ലോകകപ്പിനായി നടത്തുന്ന വിശ്വപോരാട്ടത്തിന്റെ മണിമുഴക്കത്തിന് ദോഹയിലെ അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് ആതിഥേയരും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാകുന്നത്.

യൂറോപ്പും ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബാൾ ആരവത്തിന്റെ അലയൊലികളിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് ലോകം. പങ്കെടുക്കാനുളള ടീമുകൾ ഖത്തറിലെ ബേസ് ക്യാമ്പുകളിലേക്ക് എത്തിക്കഴിഞ്ഞു. അവരുടെ ആരാധകപ്പടയും പുതിയ ആഘോഷവേദിയിലേക്ക് പറന്നിറങ്ങിത്തുടങ്ങി.

കഴിഞ്ഞ നാലു ലോകകപ്പുകളുടെയും ഉടമകൾ യൂറോപ്യൻ രാജ്യങ്ങളായിരുന്നു. 2002ന് ശേഷം ഒരു ലാറ്റിനമേരിക്കൻ രാജ്യത്തിന് ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്,മുൻ ചാമ്പ്യന്മാരായ ജർമ്മനി എന്നിവർക്കാണ് ഇത്തവണയും കപ്പുയർത്താൻ സാദ്ധ്യത കൂടുതൽ. യുവനിരയുമായി എത്തുന്ന സ്‌പെയ്‌നും കറുത്തകുതിരകളെന്ന പട്ടം നൽകാവുന്ന ബെൽജിയവും ക്രൊയേഷ്യയും കഴിഞ്ഞ യൂറോകപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ളണ്ടും ലക്ഷ്യം നേടാൻ ശക്തിയുള്ളവരാണ്. ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീലും അർജന്റീനയും ഇക്കുറി മികച്ച ടീമുമായാണ് എത്തിയിരിക്കുന്നതെങ്കിലും യൂറോപ്യൻ ആധിപത്യത്തെ ചെറുക്കാൻ ഏറെ വിയർക്കേണ്ടിവരും.

2010 മുതൽ ഇങ്ങോട്ടുള്ള ലോകകപ്പുകളുടെ ശ്രദ്ധാകേന്ദ്രങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്‌മറുമായിരുന്നു. ഈ ത്രിമൂർത്തികളിലാർക്കും ഇതുവരെ ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഖത്തറിലെ  ഫാൻ ഫേവറിറ്റുകളാരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഈ പേരുകൾതന്നെ. ഒപ്പം കഴിഞ്ഞ ലോകകപ്പിലെ അത്ഭുതപ്രതിഭാസം കിലിയൻ എംബാപ്പെയും ക്ളബ് ഫുട്ബാളിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുമുണ്ട്. പങ്കെടുക്കുന്ന 32 ടീമുകളിൽ ഓരോന്നിലും ലോകോത്തര നിലവാരമുള്ള ഒരാളെങ്കിലുമുണ്ട്. പക്ഷേ ഡിസംബർ 18ന് കിരീടധാരണം കഴിയുമ്പോൾ ലോകം പുതിയൊരു അവതാരപ്പിറവിക്ക് സാക്ഷിയാവാനും ഇടയുണ്ട്.

ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും അവസാനത്തെ ലോകകപ്പും ഖത്തറിലായിരിക്കും. ലയണൽ മെസി ഇത് തന്റെ അവസാന ലോകകപ്പെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രായത്തെ വെല്ലുന്ന കായികമികവുള്ള ക്രിസ്റ്റ്യാനോയുടെ കാര്യത്തിലും മറ്റൊരു തീരുമാനം ഉണ്ടാവാനിടയില്ല. ക്രിസ്റ്റ്യാനോയുടെ ഒറ്റയാൾ പോരാട്ടംകൊണ്ട് പോർച്ചുഗലിന് ഏറെദൂരം പോവുക പ്രയാസമാകും. മികച്ച ടീം എഫർട്ടുണ്ടെങ്കിൽ 2016 യൂറോകപ്പിലേതു പോലൊരു കുതിപ്പിന് പറങ്കികൾക്ക് കഴിയും.

കിരീടമില്ലാത്ത രാജാവെന്ന നാണക്കേടിന് മെസി അറുതിവരുത്തിയത് 2021ലെ കോപ്പ അമേരിക്ക കിരീടത്തോടെയാണ്. അന്നുമുതൽ ലോകമെങ്ങുമുള്ള അർജന്റീനയുടെ ആരാധകർ മറ്റൊരു സ്വപ്നം കൂടി കാണാൻ തുടങ്ങി; ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ മെസി ലോകകപ്പുയർത്തുന്ന ദൃശ്യം. പല ലോകകപ്പുകളിലും രാജ്യത്തിന്റെ ഭാരമത്രയും മെസിയുടെ ചുമലുകളിലായിരുന്നെങ്കിൽ ഇത്തവണ കഥ മാറും. ടീമെന്ന നിലയിൽ മികച്ച ഒത്തൊരുമയാണ് യുവ പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിൽ അർജന്റീന കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ 36 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് മെസിയും സംഘവും ഖത്തറിലേക്ക് വരുന്നത്.

അഞ്ചുതവണ ലോകകപ്പ് നേടിയ ബ്രസീലിന് നെയ്‌മറിന്റെ കാലത്ത് ഇതേവരെ ഒരു ലോകകപ്പിലും ജേതാക്കളാവാനായിട്ടില്ല. പഴയ പെരുമ ഇപ്പോൾ നെയ്‌മറിനൊപ്പമില്ലെങ്കിലും ബ്രസീലിന്റെ മഞ്ഞക്കുപ്പായം ഈ 30കാരനിൽ ആവേശം നിറയ്ക്കുമെന്നുറപ്പ്. യുവതാരങ്ങളായ ആന്റണിയിലും വിനീഷ്യസ് ജൂനിയറിലുമാണ് ബ്രസീലിന്റെ മറ്റ് പ്രതീക്ഷകൾ.

പരിചയസമ്പന്നതകൊണ്ട് ക്രിസ്റ്റ്യാനോ-മെസി-നെയ്‌മർ ത്രയം മുന്നിൽനിൽക്കുമ്പോഴും ഈ ലോകകപ്പിലെ വമ്പനായി പരിഗണിക്കേണ്ടത് ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയാണ്. കഴിഞ്ഞ ലോകകപ്പിൽ ഉസൈൻ ബോൾട്ടിനെ അനുസ്മരിപ്പിക്കുന്ന വേഗവും മെസിയുടെ പന്തടക്കവും ക്രിസ്റ്റ്യനോയുടെ കരുത്തുമായി കളം നിറഞ്ഞ കിലിയന് 19 വയസേ ഉണ്ടായിരുന്നുള്ളൂ. നാലുവർഷത്തെ മൂപ്പുമായി ഖത്തറിലേക്കെത്തുമ്പോഴും എംബാപ്പെയ്ക്ക് ഒപ്പം നിൽക്കാൻ പറ്റുന്ന മറ്റൊരു സ്ട്രൈക്കർ മറ്റൊരു ടീമിലുമില്ലതന്നെ. ഇത്തവണ ബാലോൺ ഡി ഓർ നേടിയ കരീം ബെൻസെമയും എംബാപ്പെയ്ക്കൊപ്പം ഫ്രാൻസിന്റെ ശക്തി കേന്ദ്രമാണ്.

2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽവരെയെത്തിച്ച് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് നേടിയ ലൂക്കാ മൊഡ്രിച്ച് , ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ പടയോട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയാൻ, ഇംഗ്ളണ്ടിന്റെ സ്കോറിംഗ് യന്ത്രം ഹാരി കേൻ, യൂറോ കപ്പിലെ കണ്ടെത്തൽ ഫിൽ ഫോഡൻ,ബാഴ്സലോണ ക്ളബിനുവേണ്ടി 19 വയസിനിടെ 73 മത്സരങ്ങൾ കളിച്ച സ്പാനിഷ് താരം പെഡ്രി, കാനഡയുടെ 21കാരൻ ലെഫ്റ്റ് ബാക്ക് അൽഫോൺസോ ഡേവീസ്,ചെൽസിയുടെ വലകാക്കുന്ന സെനഗലുകാരൻ എഡ്വാർഡോ മെൻഡി,ഹോളണ്ടിന്റെ സെന്റർ ബാക്ക് വിർജിൽ വാൻഡിക്ക്, ജർമ്മനിയുടെ ജോഷ്വാ കിമ്മിഷ് തുടങ്ങിയ ഒരു പിടി താരങ്ങളാണ് ഈ ലോകകപ്പിൽ ആരാധകരുടെ ആവേശമുയർത്താൻ ബൂട്ടുകെട്ടുന്നത്.

ഇത്തവണ ഖത്തറിലെ കാലാവസ്ഥയും മറ്റും യൂറോപ്യൻ രാജ്യങ്ങൾക്ക് അത്ര പഥ്യമല്ല. ഖത്തറിലെ ചൂട് വെല്ലുവിളിയാകുമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ പരാതി പരിഗണിച്ചാണ് പതിവ് ജൂൺ-ജൂലായ് മാസങ്ങളിൽ നിന്ന് മത്സരങ്ങൾ നവംബർ-ഡിസംബറിലേക്ക് മാറ്റിയത്. ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിൽ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ പരസ്യമായിത്തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വേദി നിർമ്മാണത്തിൽ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതുൾപ്പടെയുള്ള ആരോപണങ്ങളും ഉയർത്തിയിരുന്നു. എന്നാൽ എതിരാളികളുടെ വിമർശനങ്ങളുടെ മുനയൊടിക്കുന്ന രീതിയിൽ പണം വാരിയെറിഞ്ഞാണ് ഖത്തർ ലോകകപ്പ് നടത്തുന്നത്. ഏറ്റവും പണച്ചെലവുള്ള ലോകകപ്പിനാണ് ഖത്തറിൽ കൊടി ഉയരുന്നത്.

ഈ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത മലയാളികളുടെ സാന്നിദ്ധ്യമാണ്. വേദി നിർമ്മാണം മുതൽ ആതിഥേയ രാജ്യത്തിന്റെ തയ്യാറെടുപ്പുകളിൽ മലയാളികളുടെ പങ്ക് നിസ്തുലമായിരുന്നു. കേരളീയർക്ക് ലോകകപ്പ് നേരിൽ കാണാൻ അടുത്തുകിട്ടിയ ഏറ്റവും നല്ല അവസരം എന്ന നിലയിൽ പതിനായിരക്കണക്കിന് പേരാണ് ഖത്തറിലേക്ക് പോകുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസി മലയാളികളിലെ നല്ലൊരു പങ്ക് കളിയാരാധകരും ഖത്തറിലെത്തുന്നുണ്ട്. ലോകത്തിന്റെ ഫുട്ബാൾ സ്പന്ദനം ഇനി കുറച്ചുനാൾ ഫുട്ബാളിലായിരിക്കും. നമുക്കും ആ ആരവങ്ങളിൽ അലിഞ്ഞുചേരാം.